ഭിക്ഷാടന നിരോധിത മേഖലാ പ്രഖ്യാപനചടങ്ങിൽ സംഘാടകരെ ബോധവല്‍ക്കരിച്ച് ഡിവൈഎസ്പി!!
മലപ്പുറം: ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനെ ക്ഷണിച്ച സംഘാടകര്‍ക്ക് ലഭിച്ചത് കുപ്രചരണങ്ങള്‍ പ്രചരിപ്പിക്കരുതെന്ന സാരോപദേശം. ഭിക്ഷാടന നിരോധിതമേഖലയായി ഏതെങ്കിലും സ്ഥലത്തെ പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്ന നിലപാടാണ് ഡിവൈഎസ്പി സ്വീകരിച്ചത്. കുട്ടികളെ തട്ടികൊണ്ടുപോകല്‍ ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലേത്് കുപ്രചാരണമാണെന്നും അദ്ദേഹം തുറന്നടിച്ചു.
നിരവധി വാര്‍ത്തകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോലും ശരിയല്ല. ഏറ്റവും ഒടുവില്‍ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് മങ്കടയില്‍ 11 വയസുകാരിയുടെ വെളിപ്പെടുത്തലും പോലീസ് അന്വേഷിച്ചു. മദ്രസാധ്യാപകന്റെ ശിക്ഷ ഭയന്ന് പെണ്‍കുട്ടിയുടെ ഭാവനാസൃഷ്ടിയാണ് തട്ടികൊണ്ട് പോകലെന്ന് കണ്ടെത്തി. കേട്ടറിവിലൂടെയാണ് ഭീതിപരത്തുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്. തുടര്‍ന്ന് എറണാകുളത്ത് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുട്ടികളെ തട്ടികൊണ്ടുപോയതിന് ഒരു കേസുപോലും ഇല്ലെന്നും മയ്യന്താനിയില്‍ ഭിക്ഷാടന മാഫിയക്കെതിരെ ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളുടെ ജനാല ചില്ലുകളില്‍ സ്റ്റിക്കര്‍ കണ്ടതിലും അവാസ്തവങ്ങളാണ് പ്രചരിപ്പിക്കുന്നത്. ചില്ലുകള്‍ കയറ്റി അയക്കുമ്പോള്‍ ഉരസി പൊട്ടാതിരിക്കാന്‍ പതിക്കുന്നതാണ് സ്റ്റിക്കറുകളെന്ന് പോലീസ് കണ്ടെത്തി. സ്റ്റിക്കറിലെ പശ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റുള്ളവരില്‍ ഭീതിയും മാനസിക പ്രയാസങ്ങളും ഉളവാക്കുന്ന കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. എ ഗോപിനാഥ്, പാലോളി മെഹബൂബ്, മുംതാസ് ബാബു, പിഎം ബഷീര്‍, കെ അസറത്ത് ടിപി വിശ്വാമിത്രന്‍, കബീര്‍ മഠത്തില്‍, ടിജെ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് അധ്യക്ഷ കെവി ആമിന, ഉപാധ്യക്ഷ കെപി നിഷ എന്നിവരെ ആദരിച്ചു.












Click it and Unblock the Notifications