കാസർകോട് അനാഥ കുട്ടികള്‍ക്ക് വീടുവെക്കാനുള്ള തുകയുടെ ആദ്യ ഗഡു ഉമ്മന്‍ചാണ്ടി കൈമാറി
കാസര്‍കോട്: അനാഥ കുരുന്നുകള്‍ക്ക് വീടുവെക്കാനുള്ള തുകയുടെ ആദ്യ ഗഡു ഉമ്മന്‍ചാണ്ടി കൈമാറി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് വീടുവയ്ക്കാനുള്ള തുക പ്രഖ്യാപിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് അന്തി ഉറങ്ങാന്‍ കിടപ്പാടം ഉണ്ടാക്കാന്‍ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ നിടുവോട്ടെ സാജു, സജന, സന്ധ്യ എന്നി മൂന്ന് കുട്ടികളുടെ ദുരിതകഥ പാണ്ടിക്കണ്ടത്തെ അഖില മോഹന്‍ തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ മൂന്ന് കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ ദത്തെടുക്കുകയും വീട് കെട്ടാന്‍ ഏഴ് സെന്റ് സ്ഥലം അനുവദിക്കാനും അതോടൊപ്പം വീട് നിര്‍മ്മിക്കാന്‍ രണ്ടര ലക്ഷം രുപ സര്‍ക്കാര്‍ നല്‍കുമെന്നും പ്രഖ്യാപിക്കുകയും ചെയ്യുന്നത്.
തുടര്‍ന്ന് നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ തന്നെ ഏഴ് സെന്റ് ഭൂമിയുടെ പട്ടയം ഉമ്മന്‍ ചാണ്ടി കുടുംബത്തിന് കൈമാറി. എന്നാല്‍ ഭരണം മാറി ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീട് വയ്ക്കാനുള്ള തുക നിഷേധിക്കുകയായിരുന്നുവത്രെ. പ്രായപൂര്‍ത്തിയായില്ല എന്ന കാരണം പറഞ്ഞു കുട്ടികളെ ലൈഫ് മിഷന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയില്ല. ഇതേ തുടര്‍ന്നാണ് കുട്ടികള്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന് ഹക്കീം കുന്നില്‍, കുഞ്ഞിരാമന്‍ മരുതുംപള്ള, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍ തുടങ്ങിയവര്‍ ഭാരവാഹികളായി നിര്‍മ്മാണ കമ്മിറ്റിയും രൂപീകരിച്ചു.
ജനമോചനയാത്രയുമായി ബന്ധപ്പെട്ടു സ്വീകരണ പരിപാടിയുടെ ചെലവിനത്തില്‍ മിച്ചംവന്ന രണ്ടുലക്ഷം രൂപ ഈ ആവശ്യത്തിലേക്ക് നീക്കിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ തുക ആദ്യ ഗഡുവായി നല്‍കാന്‍ തീരുമാനമായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ഡി.സി.സി ഭാരവാഹികളായ കരുണ്‍ താപ്പ, വിനോദ്കുമാര്‍ പള്ളയില്‍ വീട്, ഹരീഷ് പി. നായര്‍, സി. വി ജെയിംസ്, തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ തുക ഉമ്മന്‍ചാണ്ടി കൈമാറി. യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഏഴു സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കും. ബാക്കി തുക സ്വരൂപിച്ചു നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങലളിലായി നല്‍കുമെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.