Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവം

തിരുവനന്തപുരം: ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. നാല് വര്‍ഷം ഇവര്‍ തിരികെ വരുമെന്ന് കരുതി കാത്തിരുന്ന കുടുംബങ്ങള്‍ക്ക് മേലെ ഇടിത്തീ പോലെയാണ് സുഷമ സ്വരാജിന്റെ വാക്കുകള്‍ വന്ന് പതിച്ചത്. ഇത്രയും നാള്‍ മരണവിവരം സര്‍ക്കാര്‍ എന്തിന് മറച്ച് വെച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

2014ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ട മലയാളി നഴ്‌സുമാര്‍ക്ക് വേണ്ടി കേരളവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെ സംയുക്തമായ പരിശ്രമങ്ങളുടെ ഫലമായി 46 മലയാളി നഴ്‌സുമാര്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തി. ടേക്ക് ഓഫ് എന്ന സിനിമ നഴ്‌സുമാരുടെ ദുരിതവും അതിജീവനവും വരച്ച് കാട്ടിയിട്ടുണ്ട്. 39 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇറാഖിലെ നഴ്‌സുമാരുടെ മോചനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിങ്ങനെയാണ്:

ഇറാഖിൽ കുടുങ്ങിയ നഴ്സുമാർ

ഇറാഖിൽ കുടുങ്ങിയ നഴ്സുമാർ

ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല.

തിരക്കിട്ട ചർച്ചകൾ

തിരക്കിട്ട ചർച്ചകൾ

തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം

പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍ പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു. ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം! നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു.

നിലയ്ക്കാത്ത ആശങ്കകൾ

നിലയ്ക്കാത്ത ആശങ്കകൾ

ഗൂഗിൾ മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌.

ആ നിലവിളി വേദനിപ്പിക്കുന്നു

ആ നിലവിളി വേദനിപ്പിക്കുന്നു

നഴ്‌സുമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി.പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+