കേരളം പിടിക്കും; ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസ്.. 7 ഡിസിസി അധ്യക്ഷൻമാർ തെറിക്കും.. അടിമുടി മാറ്റം
തിരുവനന്തപുരം; അപ്രതീക്ഷിത തിരിച്ചടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് നേരിട്ടത്. ഭരണവിരുദ്ധ വികാരങ്ങളും വിവാദങ്ങളുമെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച യുഡിഎഫ് ഫലം വന്നപ്പോൾ കേരളത്തിലാകെ തകർന്നടിയുകയായിരുന്നു. കോട്ടകൾ എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഇടങ്ങളിൽ പോലും കോൺഗ്രസ് നേരിട്ടത്.
Recommended Video
അതേസമയം കനത്ത തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി നേതൃത്വം. കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾ നടത്താന് നേതാക്കളുടെ തിരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം
ജോസ് കെ മാണിയുടെ നേതത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വരുത്തിവെച്ചത്. ജോസിന്റെ സ്വാധീനത്തിൽ ഇതുവരെ ഭരണം ലഭിക്കാതിരുന്ന ഇടങ്ങളിൽ പോലുംഎൽഡിഎഫ് വിജയിച്ച് കയറിയപ്പോൾ പലയിടത്തും കോൺഗ്രസിന് നിലംതൊടാൻ പോലും സാധിച്ചിരുന്നില്ല.
വലിയ മുന്നേറ്റം
514 ഗ്രാമപഞ്ചായത്തുകളിലും 1 ജില്ലാ പഞ്ചായത്തുകളിലും 108 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് എൽഡിഎഫ് തേരോട്ടം നടത്തിയത്.നിയമസഭ സീറ്റുകളുടെ കണക്കെടുക്കുകയാണെങ്കിൽ 90 നിയമസഭാ സീറ്റുകളിൽ കൂടുതലാണ് ഇടത് പക്ഷം മുന്നിട്ട് നിൽക്കുന്നത്.മധ്യകേരളത്തിലായിരുന്നു യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടത്.
മധ്യകേരളത്തിൽ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു ഇവിടെ. എന്നാൽ ഇത്തവണ ജോസ് വിഭാഗത്തിന്റെ പിന്തുണയോടെ ഇത്തവണ മധ്യകേരളത്തിൽ കൂറ്റൻ മുന്നേറ്റമായിരുന്നു എൽഡിഎഫ് നടത്തിയത്. യുഡിഎഫ് കോട്ടയെന്ന് വിശ്വസിച്ചിരുന്ന കോട്ടയത്ത് പോലും എൽഡിഎഫ് തേരോട്ടമായിരുന്നു.
ഉറച്ച കോട്ടകൾ പോലും
മാത്രമല്ല ഇടുക്കിയിലും മലയോര മേഖലകളിലുമെല്ലാം കോൺഗ്രസിന് കനത്തതോൽവിയായിരുന്നു നേരിടേണ്ടിവന്നത്.ഈ സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കേണ്ടി വരുമെന്ന് നേതത്വം കരുതുന്നു.തുടക്കത്തിൽ പാർട്ടിയിൽ തന്നെ അഴിച്ച് പണി നടത്താനാണ് കോൺഗ്രസിന്റെ നീക്കം.
നിരവധി നിർദ്ദേശങ്ങൾ
ഇതിനോടകം തന്നെ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇടപെട്ട് നിരവധി നടപടികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.ഇതിനോടൊപ്പം ജില്ലാ നേതൃത്വത്തെ അടിമുടി പൊളിയ്ക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. 14 ജില്ലകളിലേയും ഡിസിസി നേതത്വവുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തി വരികയാണ്.
അധ്യക്ഷൻമാരെ മാറ്റും
എംപി, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുമായാണ് സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടയിലാണ് ജില്ലാ അധ്യക്ഷൻമാരെ മാറ്റുന്നത് അടക്കമുള്ള നടപടികളിലേക്ക് നേതത്വം നീങ്ങുന്നത്.
7 ജില്ലകളിൽ
ഏഴ് ജില്ലകളിൽ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ. നേതാക്കളുടെ ഇരട്ട പദവി നീക്കി പുതിയവരെ നിയമിക്കാനാണ് തിരുമാനം.മാത്രമല്ല തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ച ഘടകങ്ങളെ കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നിർദ്ദേശങ്ങളെ കുറിച്ച് ജില്ലാ കമ്മറ്റികൾ റിപ്പോർട്ട് തയ്യാറാക്കണം.
കൂടിക്കാഴ്ച പൂർത്തിയായി
ഈ റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയുമാകും വിലയിരുത്തുക.മലബാറിലെ അഞ്ച് ജില്ലകളിലേയും മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലേയും നേതാക്കളുമായി സംസ്ഥാന നേതത്വം ഇതിനോടകം തന്നെ കൂടിക്കാഴ്ച പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്ന് സെക്രട്ടറിമാരും
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ 27 ന കെപിസിസി നിര്‍വാഹക സമിതിയും രാഷ്ടീയകാര്യസമിതിയും ചേരും. ഹൈക്കമാന്റ് മൂന്ന് സെക്രട്ടറിമാരേയും നിയോഗിച്ചിട്ടുണ്ട്.ജില്ലാ തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം,
ക്രിസ്ത്യൻ വോട്ടുകൾ
അതേസമയം ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച് ഉമ്മൻചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളോട് ഹൈക്കമാന്റ് അഭിപ്രായം തേടിയിട്ടുണ്ട്.
പ്രചരണ ചുമതല
മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ മറിഞ്ഞതാണ് എൽഡിഎഫിന് ഗുണകരമായത്.നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചാൽ കേരളത്തിൽ കോൺഗ്രസിന് അത് കനത്ത ക്ഷീണമാകും. ഈ സാഹചര്യത്തിൽ കൂടിയാണ് ഉമ്മൻചാണ്ടിക്ക് പ്രചരണ ചുമതല നൽകാൻ ഹൈക്കമാൻറ് ആലോചിക്കുന്നത്.