ഐസിസില്‍ നിന്ന് രക്ഷിച്ചവര്‍ ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍, മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി
കോണ്‍ഗ്രസ് മേഘാലയയില്‍ വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ പ്രചാരണം നടത്തുകയാണ് അദ്ദേഹമെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. 2014ല്‍ ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയ സംഭവമായിരുന്നു പ്രചാരണത്തില്‍ മോദി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
ഇപ്പോള്‍ പ്രധാനമന്ത്രി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഴ്‌സുമാരെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ കലര്‍ത്തുകയാണ് മോദിയെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ഇറാഖിലെ നഴ്സുമാര്‍
ഇറാഖില്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കിയ 46 മലയാളി നഴ്‌സുമാരെ 2014 ജൂലൈയില്‍ തിരികെ എത്തിച്ചിരുന്നു. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ സംഭവം ആസ്പദമാക്കിയാണ് ടേക്ക് ഓഫ് എന്ന ചിത്രം ഒരുക്കിയത്.
മോദി പറഞ്ഞത്
കോണ്‍ഗ്രസ് മേഘാലയയില്‍ വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാരാണ് ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതെന്ന് മോദി പറഞ്ഞിരുന്നു. ഇവരെല്ലാം ക്രിസ്ത്യാനികളാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ താലിബാന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയത് തന്റെ സര്‍ക്കാരാണെന്നും മോദി പറഞ്ഞിരുന്നു.
ടോം ഉഴുന്നാലില്‍
തന്റെ സര്‍ക്കാര്‍ ക്രിസ്ത്യന്‍ ജനതയുടെ കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ ഭീകരരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞു. സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്ത് പാകുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് ഈ സര്‍ക്കാരിന് മതത്തിന്റെ പേരിലുള്ള ചേരിതിരിവില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍
മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസത്യന്‍ സമൂഹത്തിന് വേണ്ടി പ്രധാനമന്ത്രി ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം മനസിലാക്കികൊണ്ട് ഇന്ത്യക്കാര്‍ എന്ന ഒറ്റവികാരത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍. ഈ വിശ്വാസമാണ് മോദി നിസാരമായ വോട്ടുകള്‍ക്ക് വേണ്ടി ഉപയോഗിച്ചതെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു.
പ്രധാനമന്ത്രിയാണ് മറക്കരുത്
നിരുത്തവരവാദപരമായ കാര്യങ്ങളാണ് അടുത്തിടെ മോദി പറയുന്നതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നേരത്തെ ഗുജറാത്ത് തിരഞ്ഞൈടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് പ്രസ്താവന ഗൗരമേറിയതായിരുന്നു. ഇതൊന്നും തെളിയിക്കാന്‍ മോദിക്ക് സാധിച്ചു. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫിനും പങ്ക്
അന്ന് നഴ്‌സുമാരെ രക്ഷിക്കാന്‍ ഇറങ്ങിയത് സംസ്ഥാന സര്‍ക്കാരും കൂടി ചേര്‍ന്നിട്ടാണ്. അതിനെ വിലകുറച്ച് കാണരുത്. നഴ്‌സുമാരുടെ വിഷമവും അവരുടെ കുടുംബങ്ങളുടെ കണ്ണീരും തന്നെ വല്ലാതെ അലട്ടിയിരുന്നു. അപകടത്തില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു തന്റെ ഭാഗത്ത് നിന്നുണ്ടായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇക്കാര്യമറിയാമെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു.
ചാരക്കേസ്!!ഉമ്മൻ ചാണ്ടിക്കു വേണ്ടി കളിച്ചതാര്? ശ്രീവാസ്തവയെ ലക്ഷ്യമിട്ടിരുന്നു!! വെളിപ്പെടുത്തൽ!
മോഡലിങ്ങും യുഎസ് യാത്രയും ഇഷ്ടപ്പെട്ടില്ല, മകളുടെ യാത്രമുടക്കാന്‍ പിതാവ് ചെയ്തത് ഞെട്ടിപ്പിക്കുന്നത്
ഒരു പാവപ്പെട്ടവന്റെ കണ്ണുനീരിനു മുന്നിലൂടെ സാക്ഷരകേരളത്തിന്റെ സെല്‍ഫി