ആക്രമണം പോലീസിന്‍റെ അറിവോടെയെന്ന് പിണറായി
തിരുവനന്തപുരം: കേരളം കണ്ടതില്‍ വച്ച ഏറ്റവും ഒറ്റപ്പെട്ട മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്ത സമ്മളനത്തില്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രി തട്ടിപ്പുകാരുടെ സംരക്ഷകനായി മാറി. പുതുതായി ഉയര്‍ന്നു വന്ന മെഡിക്കല്‍ സീറ്റ് തട്ടിപ്പിലെ പ്രതി കവിത പിള്ളയും പറയുന്നു ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന്. ഈ കേസും ഒടുവില്‍ മുഖ്യമന്ത്രിയില്‍ എത്തിനില്‍ക്കുമോ എന്ന് പറയാന്‍ പറ്റില്ല. സലീം രാജ്, ഫയാസ് തുടങ്ങി എല്ലാ തട്ടിപ്പുകാര്‍ക്കും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്- പിണറായി ആരോപിച്ചു.

മുഖ്യമന്ത്രിക്ക് നേരെയുള്ള അക്രമം ആസൂത്രണം ചെയ്തത് ആരെന്ന് കണ്ടെത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയാണ് വേണ്ടത്. സിപിഎം പ്രവര്‍ത്തകരെ വെറതെ അറസ്റ്റ് ചെയ്യുകയല്ല . അക്രമം നടത്തിയത് സിപിഎംകാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്-പിണറായി വിജയന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് എതിരേയുള്ള സമരം ഇടത് മുന്നണി തുടരും. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുക എന്നത് തങ്ങളുടെ അജണ്ടയില്‍ ഇല്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമം പോലീസിന്റെ അറിവോട് കൂടെ നടന്നതാണെന്ന ഗുരുതരമായ ആരോപണവും പിണറായി വിജയന്‍ ഉന്നയിച്ചു. ഇടത് സമരത്തില്‍ അക്രമികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് വേണ്ടത്ര കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. അക്രമികള്‍ ആരാണെന്ന കാര്യം വെളിപ്പെടുത്താന്‍ കേരള പോലീസിനെ ആഭ്യന്തരമന്ത്രി അനുവദിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരിയ പോറല്‍ ഏറ്റത് പോലും വലിയ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിയെ ആക്രമിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകരല്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ് ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. തിരുവഞ്ചൂര്‍ ഇങ്ങനെ പ്രഖ്യാപിക്കും വരെ ഒരു സിപിഎം കാരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.-പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പോയി കാണാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നവെങ്കിലും അനുമതി കിട്ടിയല്ലെന്ന കാര്യം പിണറായി വിജയന്‍ സ്ഥിരീകരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഇക്കാര്യം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications