യുഡിഎഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടും?
തിരുവനന്തപുരം; അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറിയാൽ ആരാകും മുഖ്യമന്ത്രിയാകുകയെന്നത് സംബന്ധിച്ചുളള ചർച്ചകൾ ഇതിനകം തന്നെ പാർട്ടിയിൽ സജീവമാണ്. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കേണ്ടത് ചെന്നിത്തലയാണ്. എന്നാൽ ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻചാണ്ടിയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉമ്മൻചാണ്ടി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥി
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല തന്നെയാകും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന തരത്തിലായിരുന്നു തുടക്കം മുതൽ ചർച്ചകൾ. ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തതോടെ ചെന്നിത്തലയുടെ വഴി പൂർണമായി തുറക്കപ്പെടുകയും ചെയ്തു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ഉമ്മൻചാണ്ടിയെ ആണ് പിന്നീട് കണ്ടത്.
ഉയർത്തിക്കാട്ടി പ്രചരണം
ഇതോടെ മുഖ്യമന്ത്രിക്കസേരയ്ക്കുള്ള മത്സരത്തിൽ ഉമ്മൻ ചാണ്ടിയും ഉണ്ടെന്നുള്ള കാര്യം ഏറെ കുറെ പരസ്യമായി. ഇതിനിടയിൽ ഏഷ്യാനെറ്റ് പുറത്തുവിട്ട സർവ്വേയിൽ കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പേരായിരുന്നു ഉയർന്ന് വന്നത്. പിന്നാലെ കോൺഗ്രസ് സൈബർ മീഡിയകൾ അദ്ദേഹത്തെ ഉയർത്തിക്കാണിച്ചുള്ള പ്രചരണങ്ങളും ശക്തമാക്കി.
മുഖ്യമന്ത്രിയോകുമോ?
അതേസമയം ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണ്. അതേസമയം അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണെന്നും ഉമ്മന്‍ചാണ്ടി. തന്റെ സ്ഥാനാർത്ഥിത്വം തള്ളാതെയായിരുന്നു ഉമ്മൻചാണ്ടി പ്രതികരിച്ചത്.
പാർട്ടി നൽകിയിട്ടുണ്ട്
ഞാന്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ അംഗീകാരം പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്. ജനങ്ങളും ഞാന്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്നേഹം നല്‍കിയിട്ടുണ്ട്. ഞാന്‍ പൂര്‍ണ സംതൃപ്തനാണ്, ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണോ എന്ന ചോദ്യത്തിന് എന്താണ് സംശയം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി നൽകിയ മറുപടി.
നല്ല പ്രവർത്തനം
രമേശ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പോരാ എന്ന അഭിപ്രായം ഉയർന്നിരുന്നു. ഇടതുമുന്നണി നേതാക്കളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു അത്തരം ഒരു അഭിപ്രായം ഉണ്ടായത്. എന്നാൽ അവർ ചെയ്യുന്നത് ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ല.
മണ്ഡലത്തിലേക്ക് പോകാൻ സാധിക്കില്ല
ഇടതുമുന്നണി നേതാക്കൾ ചെയ്യുന്നത് പോലെ ചെയ്താൽ എംഎൽഎമാർക്ക് തങ്ങളുടെ മണ്ഡലത്തിലേക്ക് പോകാൻ സാധിക്കില്ല. അതുകൊണ്ട് നമ്മുക്ക് പരിമിതികൾ ഉണ്ട്. അതുകൊണ്ടാണ് വിമർശനങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം മുഖ്യമന്ത്രിയെ തിരുമാനിക്കുന്നതെല്ലാം ദില്ലിയിൽ നിന്നാണെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
ജനപ്രിയ നേതാവ്
രമേശ് ചെന്നിത്തലയെക്കാൾ ജനപ്രിയൻ ഉമ്മൻചാണ്ടിയാണെന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നതിനിടെയാണ് ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം.ഈ മാസം 17 ന് നടക്കാനിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള വേദികൂടിയാകും എന്നാണ് പുറത്തുവരുന്ന സൂചനകൾ.
ശക്തനായ നേതാവ് വേണമെന്ന്
അതേസമയം സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ജനപ്രീതി ഇടിയാൻ കാരണമായിട്ടില്ലെന്ന നിരീക്ഷണം ശക്തമാണ്. ഈ സാഹചര്യത്തിൽ തുടർ ഭരണം നേടണമെങ്കിൽ ശക്തനായ നേതാവ് തന്നെ യുഡിഎഫിനെ നയിക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഉയരുന്നത്.
മറ്റൊരെങ്കിലും എത്തുമോ?
ഇതോടെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും അല്ലാതെ മറ്റൊരെങ്കിലും സംസ്ഥാനത്തേക്ക് ഉയർന്ന് വരുമോ എന്നതാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന കാര്യത്തിൽ തിരുമാനം ആയിട്ടില്ല. ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണ് സൂചന.
മുല്ലപ്പള്ളി തയ്യാറാകാതിരുന്നത്
മുഖ്യമന്ത്രി സ്ഥാനം കണ്ട് കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകിതിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. വടകര അല്ലെങ്കിൽ കൽപ്പറ്റയിൽ നിന്നാകും മുല്ലപ്പള്ളി ജനവിധി തേടിയേക്കുക.
Recommended Video
മത്സരിപ്പിച്ചേക്കും
വടകര സീറ്റിൽ ആർഎംപി അവകാശവാദം ഉന്നയിക്കാൻ സാധ്യത ഉണ്ട്. കൽപ്പറ്റയിൽ മുസ്ലീം ലീഗും. എന്നാൽ മലബാറിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഈഴവ വോട്ടുകളിൽ വിള്ളൽ വരാതിരിക്കാൻ മുല്ലപ്പള്ളിയെ കോൺഗ്രസ് മത്സര രംഗത്ത് ഇറക്കിയേക്കുമെന്നാണ് കണക്കാപ്പെടുന്നത്.
ജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വം
ചൈനയ്ക്കുള്ള സന്ദേശം; ടിബറ്റന്‍ സൈനികന്റെ ശവസംസ്കാര ചടങ്ങിനെത്തി ബിജെപി നേതാവ്