ബല്‍റാം കോണ്‍ഗ്രസ്സിലും ഒറ്റപ്പെട്ടു; ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്; പക്ഷേ, തൃത്താല എംഎൽഎ എവിടെ?
തിരുവനന്തപുരം: എകെജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളിലും ഒറ്റപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ബല്‍റാം അനുകൂലികള്‍ വലിയ പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി കൈവിട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഏറ്റവും ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വരെ ബല്‍റാമിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും പരസ്യ വിശദീകരണത്തിന് ബല്‍റാം തയ്യാറായിട്ടില്ല എന്ന വസ്തുതയും മറച്ചുവയ്ക്കാന്‍ ആവില്ല.
ബല്‍റാമിന്റെ പരാമര്‍ശം തെറ്റാണെന്ന് എംഎം ഹസ്സന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. പരിധികടന്ന പരാമര്‍ശം ആയിപ്പോയി എന്നാണ് ബല്‍റാമിന്റെ തന്നെ ആരാധ്യ പുരുഷനായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരിക്കുന്നത്.
എകെജി ബാലപീഡകന്‍
'ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി' എന്നതായിരുന്നു വിടി ബല്‍റാം നടത്തിയ പ്രകോപനപരമായ പരാമര്‍ശം. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു ബല്‍റാം ഇങ്ങനെ പറഞ്ഞത്. ഇത് വിവാദമായതിന് ശേഷവും ബല്‍റാം തുടര്‍ന്ന നിലപാടുകള്‍ ആണ് ഇപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്.
ആത്മകഥപോലും തിരുത്തി?
എകെജിയുടെ ആത്മകഥയിലെ വാചകങ്ങള്‍ പോലും തിരുത്തിയായിരിന്നു ബല്‍റാമിന്റെ വിശദീകരകണ കുറിപ്പ്. ഇത് കോണ്‍ഗ്രസ് എംഎല്‍എയെ കൂടുതല്‍ വിവാദങ്ങളിലേക്കാണ് തിരിച്ചുവിട്ടത്. എന്നാല്‍ പിന്നീട് ബല്‍റാം ഇത് സംബന്ധിച്ച് ഒന്നും പരസ്യമായി പറഞ്ഞിട്ടും ഇല്ല.
കെപിസിസി തള്ളി
വിടി ബല്‍റാം, എകെജിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് എംഎം ഹസ്സന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ്സിന്റെ നിലപാടല്ലെന്നും ഹസ്സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ആവര്‍ത്തിക്കരുത്
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് വിടി ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയതായും എംഎം ഹസ്സന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ഹളുടേയും ആദരവ് നേടിയ വ്യക്തിയാണ് എകെജി എന്നും ഹസ്സന്‍ പറഞ്ഞിട്ടുണ്ട്.
ആരാധ്യ പുരുഷന്‍ ഉമ്മന്‍ ചാണ്ടി
വിടി ബല്‍റാം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിന്റെ ഭാഗം ആണ് എന്നാണ് പറയപ്പെടുന്നത്. എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ ചാണ്ടിപോലും ഇപ്പോള്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്തതും പരിധി കടന്നതും ആയ പരാമര്‍ശം ആണ് എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയത് എന്നും ആണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.
വ്യക്തിപരമായ പരാമര്‍ശമെന്ന്
വ്യക്തിപരമായ ഒരു പരാമര്‍ശം വളച്ചൊടിച്ചതാണെന്നാണത്രെ വിടി ബല്‍റാം എംഎം ഹസ്സന് നല്‍കിയ വിശദീകരണം. എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയുന്നത് ശരിയല്ലെന്നാണ് എംഎം ഹസ്സന്‍ പ്രതികരിച്ചിട്ടുള്ളത്.
ബല്‍റാം എവിടെ?
ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും പരസ്യമായി പ്രതികരിക്കാന്‍ വിടി ബല്‍റാം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലും ബല്‍റാമിനെ ലഭിച്ചില്ല. ഫോണ്‍ ഓഫാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് ബല്‍റാമിനെതിരെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ആരോപണം.