ലാവ്‌ലിനില്‍ പാളിയത് ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രം
തിരുവനന്തപുരം: സോളാര്‍, പാമോലിന്‍, ബാര്‍ കോഴക്കേസുകള്‍ മുതല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനായി ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം നടത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് റിപ്പോര്‍ട്ട. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും കേസില്‍ ഉപഹരജി കൊടുക്കുന്നതിനെ എതിര്‍ത്തെങ്കിലും എതിര്‍പ്പ് മറികടന്നാണ് ഉമ്മന്‍ ചാണ്ടി ഡിജിപി ആസിഫ് അലിയെ കൂട്ടുപിടിച്ച് കോടതിയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.
ഏതെങ്കിലും തരത്തില്‍ പിണറായിക്കെതിരെ പരാമര്‍ശമോ മറ്റോ ഉണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ ആയുധമാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബൂമറാങ് പോലെ കേസ് തിരിച്ചടിച്ചതോടെ ഐ ഗ്രൂപ്പുകാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധിക്കുമെന്നുറപ്പാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി തന്നെ പറയുകയും ചെയ്തതോടെ ഫലത്തില്‍ സിപിഎമ്മിന് ഗുണം ചെയ്യുന്നതാണ് കോടതി തീരുമാനമെന്ന് ഐ ഗ്രൂപ്പുകാര്‍ പറയുന്നു.
ഭരണസ്ഥിരതയില്ലാതെ അധികാരത്തിലേറിയ സര്‍ക്കാരിനെ ഉറപ്പിച്ചു നിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രങ്ങളാണെന്നു പറയാം. ശെല്‍വരാജിനെ രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിച്ച് ജയിപ്പിച്ചതുമുതല്‍ ഏറ്റവും ഒടുവില്‍ അരുവിക്കരയില്‍ വിജയം നേടിയതുവരെ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ വിജയിച്ചു. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെല്ലാം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതും ഉമ്മന്‍ ചാണ്ടി തന്നെ.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുതരംഗം വന്നതുമുതല്‍ മുഖ്യമന്ത്രിക്ക് അടിതെറ്റുകയായിരുന്നു. സോളാര്‍ കേസില്‍ സരിതയുടെ ഗുരുതരമായ വെളിപ്പെടുത്തലും തമ്പാനൂര്‍ രവിയുടെ ടെലിഫോണ്‍ സംഭാഷണവും പുറത്തുവന്നതോടെ ഭരണത്തുടര്‍ച്ചയെന്ന മോഹം യുഡിഎഫിന് ഏതാണ്ട് അവസാനിച്ചു. ഇതിന് പിന്നാലെയാണ് ഇരുട്ടടിയായി ലാവ്‌ലിന്‍ കേസിലെ കോടതി പരാമര്‍ശവും. ഇതോടെ ലാവ്‌ലിന്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമവും പൂര്‍ണമായും പരാജയപ്പെട്ടു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരോക്ഷ പരാമര്‍ശം കൂടിയായതോടെ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചതിന് തുല്യമാണ്.