രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കൊടിയേരിക്കെതിരെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയിലും സ്വര്‍ണ്ണകടത്ത് കേസിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ളവിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമായാണ് ചെന്നിത്തലക്കെതിരായ കോടിയേരിയുടെ പരാമര്‍ശമെന്നും ഉമ്മന്‍ ചാണ്ടി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്! അടുത്ത് ഇടപഴകിയവർ ക്വാറന്റൈനിൽ
ഉമ്മന്‍ചാണ്ടി
ഇടതുപക്ഷത്തിനെതിരെ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും ബിജെപിയും എന്നായിരുന്നു കൊടിയേരിയുടെ പരാമര്‍ശം. കേരളത്തില്‍ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
മതേതര ആശയങ്ങള്‍
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍എസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ത്ഥ്യം കോടിയേരി മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിപിഎമ്മിന്റെ പക
സമീപകാലത്ത് സ്പ്രിംഗ്ളര്‍, ബെവ്കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Recommended Video
ഒരേ മനസോടെ
വാര്‍ത്ത സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലക്കെതിരെ കോടിയേരി രംഗത്തെത്തുന്നത് . മറ്റ് പലയിടത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശത്രുതയിലാണ്. പല സംസ്ഥാനങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു. അങ്ങനെയുള്ള കോണ്‍ഗ്രസും ബിജെപിയും ഇവിടെ ഒരേ മനസോടെ പ്രവര്‍ത്തിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
നുണ പ്രചാരണം
രാവിലെ ബിജെപി അധ്യക്ഷന്‍ നടത്തുന്ന പത്ര സമ്മേളനത്തിലെ ആരോപണങ്ങള്‍ ചെന്നിത്തല ഉച്ചക്ക് ഏറ്റുപറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രണ്ട് കൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സംഘടിത നുണ പ്രചാരണം നടക്കുകയും ചെയ്യുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
ആയിരം നുണകള്‍
'ഹിറ്റ്‌ലര്‍ ഗീബല്‍സിനെ ഉപയോഗിച്ച് നടത്തിയ പ്രചരണ തന്ത്രം എല്ലാവര്‍ക്കുമറിയാം. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു തന്ത്രം. ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത് ആയിരം നുണകള്‍ ഒരേ സമയം പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയിരിക്കുകയാണ്. '
ആര്‍എസ്എസിന്റെ ഉദ്ദേശം
ആര്‍എസ്എസിന്റെ ഉദ്ദേശം യുഡിഎഫ് മേധാവിത്വത്തില്‍ കുഞ്ഞാലികുട്ടിയും ഉമ്മന്‍ചാണ്ടിയുമല്ലാത്ത ഒരാള്‍ വരണമെന്നാണ്. ഇതിന് ആവശ്യമായ സഹായമാണ് രമേശ് ചെന്നിത്തല ചെയ്യുന്നത്. വിവാദങ്ങള്‍ നിരവധി ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.