പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്; അതാണ് ഇടതുപക്ഷം! വിമർശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ പത്തുവര്‍ഷംകൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നടപടികള്‍ ഈ സർക്കാർ അട്ടിമറിച്ചെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ലോകലഹരി വിരുദ്ധ ദിനമായ ഇന്ന് ലഹരിയോടു 'നോ പറയാം' എന്ന മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കാണുമ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരമാണ് കേരളത്തിന്റെ മുന്നിലേക്ക് ഓടിയെത്തുന്നത്. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന കാര്യമാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗമെന്നും യുവാക്കള്‍ക്കിടയില്‍ ലഹരിയോട് വര്‍ധിച്ചു വരുന്ന വിധേയത്വം ആശങ്കാജനകമാണെന്നും സന്ദേശത്തില്‍ പറയുന്നു.
യുഡിഎഫ് സര്‍ക്കാര്‍ പത്തുവര്‍ഷംകൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നടപടികള്‍ അട്ടിമറിച്ചത് ഈ സര്‍ക്കാരല്ലേ? യുഡിഎഫ് സര്‍ക്കാര്‍ 730 ബാറുകളാണ് അടച്ചുപൂട്ടിയത്. അവശേഷിച്ചത് 29 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കേരളത്തിലുള്ളത് 605 ബാറുകള്‍. ബാറുകളിലൂടെ മദ്യം പാഴ്സലായി നല്കാന് അനുമതി നല്കി. ഇതോടെ സംസ്ഥാനത്ത് ഇപ്പോള്‍ 1244 കടകളിലൂടെയാണ് മദ്യം വിറ്റുകൊണ്ടിരിക്കുന്നത്.
ബാറുകളിലൂടെ മദ്യം പഴ്സലായി നല്കാന് തുടങ്ങിയതോടെ സര്‍ക്കാര്‍ സംവിധാനമായ ബിവറേജസ് കോര്പറേഷന് കടുത്ത പ്രതിസന്ധിയിലുമായി. ബാറുകള്‍ക്ക് പ്രതിദിനം 10 മുതല്‍ 13 കോടി രൂപ വരെയുള്ള മദ്യമാണ് ബിവറേജസ് കോര്പറേഷന് നേരത്തെ വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 33 കോടിയുടേതായി കുതിച്ചുയര്‍ന്നു. ബിവറേജസ് കോര്പറേഷന് 28 മുതല്‍ 30 കോടി വരെ രൂപയുടെ മദ്യം പ്രതിദിനം വിറ്റിരുന്നത് 13 കോടിയിലേക്ക് കൂപ്പുകുത്തി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കും എന്നായിരുന്നല്ലോ ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക. സിനിമ താരങ്ങളെ ഉപയോഗിച്ചു നടത്തിയ പരസ്യം ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നു.
മുന്‍മന്ത്രി കെഎം മാണിക്കെതിരേ ബാര്‍ കോഴക്കേസ് ആരോപിച്ച് എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങളും കുപ്രചാരണവും ആവിയായിപ്പോയില്ലേ? വന്യമായ ആരോപണം ഉന്നയിച്ച് അധികാരത്തിലേറിയവര്‍ക്കു തന്നെ മാണിസാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടി വന്നു. മാണിസാര്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയും അക്രമവും തീരാക്കളങ്കമായി ചരിത്രത്തില്‍ ഇടംപിടിച്ചു. കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയവേട്ടയാടലാണല്ലോ മാണിസാറിനു നേരെ നടന്നത്. പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. അതാണ് ഇടതുപക്ഷം!''
കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!