മറിയാമ്മ ആകാംക്ഷയോടെ വായിച്ച രണ്ട് വരി പ്രണയ ലേഖനം, പത്രപരസ്യം: ഉമ്മന്‍ ചാണ്ടിയുടെ വിവാഹം
കോട്ടയം: മറിയാമ്മയുടെ നായകനായി മാറുന്നതിനും വർഷങ്ങള്‍ മുമ്പ് തന്നെ പുതുപ്പള്ളിക്കാരുടെ ജനപ്രിയ നായകനായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ടാം തവണയും എംഎല്‍എയായിരിക്കെ 1977 മെയ് 30 നാണ് കുഞ്ഞൂഞ്ഞ് മറിയാമ്മുടെ കൈ പിടിക്കുന്നത്. തലേദിവസം പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് അടുത്ത് അറിയാവുന്നവർ പോലും വിവാക്കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് പല അടുപ്പക്കാരും കോട്ടയത്തേക്ക് എത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു.
''സുഹൃത്തുക്കളെ, മേയ് 30ന് ഞാൻ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ വെച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്നേഹപൂർവം ഉമ്മൻ ചാണ്ടി'' എന്നായിരുന്നു ഉമ്മന്‍ ചാണ്ടി വിവാഹ തലേന്ന് നല്‍കിയ പത്രപരസ്യം.

എല്ലാവരെയും നേരിട്ട് വിളിക്കാൻ സാധ്യമല്ലാത്തതിനാലാണ് ഞാന്‍ പത്രത്തിലൂടെ പരസ്യം നല്‍കിയതെന്നായിരുന്നു ഇതേക്കുറിച്ച് ഉമ്മന്‍ചാണ്ടി തന്നെ പിന്നീട് പ്രതികരിച്ചത്. വിവാഹ വിരുന്നിനായി ആർക്കും ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. എല്ലാവർക്കും നല്‍കിയത് നാരങ്ങാ വെള്ളം മാത്രം. ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും എവിടെയും ഓടിയലഞ്ഞു നടന്നിരുന്ന ഉമ്മൻചാണ്ടി മുഷിയാത്ത വേഷം ധരിച്ചുതുടങ്ങിയത് വിവാഹാനന്തരമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പും വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി തനിക്ക് പ്രേമലേഖനം നല്‍കിയതിനെക്കുറിച്ച് മറിയാമ്മയും ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രണയലേഖനം മറിയാമ്മയെ തേടിയെത്തുന്നത്. ആകാംക്ഷയോടെ കത്ത് തുറന്ന് നോക്കിയപ്പോള്‍ രണ്ടേ രണ്ട് വരികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. "തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ" എന്നായിരുന്നു ആ വരികൾ. ദീർഘമായ പ്രേമലേഖനങ്ങള്‍ പിന്നീട് താനും അങ്ങോട്ട് അയച്ചിരുന്നെങ്കിലും പലപ്പോഴും ഒറ്റവരിയിലായിരുന്നു മറുപടിയെന്നും മറിയാമ്മ ഒർത്തു.
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പിന് നേരിടുന്ന സമയത്ത് തന്നെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മറിയാമ്മ പിന്നീട് പറഞ്ഞത് 'കടുത്ത മത്സരത്തിൽ എതിർ സ്ഥാനാർത്ഥി പി.സി. ചെറിയാനായിരുന്നു. നന്നായി പ്രാർത്ഥിക്കൂ എന്ന കസിന്റെ വാക്കുകൾ എന്നെ പേടിപ്പെടുത്തി. ഞാൻ കഠിനമായി പ്രാർത്ഥിച്ചു. പരാജയപ്പെട്ടാൽ കുറ്റം നവവധുവിന്റെ മേൽ വരരുത്.' എന്നായിരുന്നു. തിരക്കുകളാല്‍ ഉറപ്പിച്ച് ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു വിവാഹം. കല്യാണം നടന്നേക്കില്ല എന്ന് ചിലർ അപ്പോഴേക്കും അടക്കം പറഞ്ഞ് തുടങ്ങിയെങ്കിലും 1977 മെയ് 30 ന് ഇരുവരും ഒന്നിച്ചു.












Click it and Unblock the Notifications