ഭർത്താവ് തല്ലിച്ചതച്ചു! പാർട്ടി ബന്ധത്തിൽ പരാതി മുക്കി.. മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ കത്ത്
തിരുവനന്തപുരം: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയായ ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ സ്ത്രീസുരക്ഷയില്ലായ്മയുടെ ഉദാഹരണമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം വിജയിച്ച് അധികാരത്തിലേറിയത്. സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് പിണറായി വിജയൻ സർക്കാർ ഉറപ്പ് നൽകിയതുമാണ്. എന്നാൽ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അത്ര മെച്ചപ്പെട്ടതല്ല എന്ന് തെളിയിക്കുന്നതാണ് ഈ വീട്ടമ്മയുടെ തുറന്ന കത്ത്. തൃശൂർ സ്വദേശിനിയായ സുനിത ആണ് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിൽ തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
കോടിയേരിയുടെ മകൻ ബിനോയിക്ക് ദുബായിൽ പുറത്ത് പറയാൻ കൊള്ളാത്ത ബിസ്സിനസ്സ്.. കടുത്ത ആരോപണം!!
മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
ഗാർഹിക പീഡനം അനുഭവിക്കുന്നു എന്നതാണ് സുനിത പിണറായി വിജയന് എഴുതിയ കത്തിലെ വിഷയം. ഭർത്താവിൽ നിന്നും ക്രൂരമായ പീഡനമേൽക്കുന്നുവെന്നും പോലീസിൽ നൽകിയ പരാതി പാർട്ടി ബന്ധമുള്ള ബന്ധുക്കൾ ഇടപെട്ട് മുക്കിക്കളഞ്ഞു എന്നുമാണ് ആരോപണം. സുനിയുടെ കത്തിൽ നിന്ന്: ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്. കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.
ഭർത്താവ് തല്ലിച്ചതച്ചു
പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാർട്ടിയുടെ സംസ്ഥാനഓഫീസായ AKG ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും "ചിന്ത"യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായത്. ഞാൻ നിസ്സഹായായി.
ഇടനിലക്കാരായി പോലീസ്
രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേൽപിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു. ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
മർദനത്തിൽ ബോധം പോയി
എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മർദ്ദനമുറകൾ. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്റിമേഷൻ പോയി രണ്ടു നാൾ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്.
എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകളും ചേർത്ത്.
മുഖ്യമന്ത്രിയോട് ചോദ്യം
സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ഇടപെടൽ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ നൽകിയ മറുപടി 'മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്. സർ... സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത് ??!!
നീതി ലഭിക്കണം
താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്ക വിധത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു. എന്ന് ഒരു ഇടതുപക്ഷ സഹയാത്രിക കൂടിയായ സുനിത സി.എസ്, കൈപ്പമംഗലം, തൃശൂർ എന്നാണ് മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് അവസാനിക്കുന്നത്.
തുറന്ന കത്ത്
സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്