അടൂരിന്റെ വീടിന് മുന്നിലും ജയ് ശ്രീറാം വിളിക്കും, സഹിക്കുന്നില്ലെങ്കിൽ ചന്ദ്രനിൽ പോകൂ, ഭീഷണി!
Recommended Video
കോഴിക്കോട്: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിന് എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ ഒരാളായ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ 49 പ്രമുഖര്‍ ചേര്‍ന്ന് നരേന്ദ്ര മോദിക്ക് മതത്തിന്റെ പേരിലുളള അക്രമത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ കത്തയച്ചത്.
ഈ തുറന്ന കത്തിന് പിന്നാലെയാണ് അടുര്‍ ഗോപാലകൃഷ്ണന് ഭീഷണിയുമായി ബി ഗോപാലകൃഷ്ണന് രംഗത്ത് എത്തിയിരിക്കുന്നത്. കത്തിലെ പരാമര്‍ശങ്ങളെ വളച്ചൊടിച്ചാണ് ബിജെപി നേതാവിന്റെ പ്രതികരണം. ജയ് ശ്രീറാം വിളിക്കുന്നതിനെ അടൂര്‍ അടക്കമുളളവര്‍ എതിര്‍ക്കുന്നു എന്ന തരത്തിലാണ് ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടൂര്‍ ഗോപാകൃഷ്ണന്റെ വീടിന് മുന്നില്‍ ചെന്നും ജയ് ശ്രീറാം വിളിക്കും എന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.
ജയ് ശ്രീറാം കൊലവിളിയായി
ജയ്ശ്രീ റാം വിളിക്കുന്നത് കൊലവിളിയായി മാറിയിരിക്കുകയാണ് എന്നാണ് മോദിക്കയച്ച തുറന്ന കത്തില്‍ പറയുന്നത്. മുസ്ലീംങ്ങളും ദളിതരും അടക്കമുളളവര്‍ക്ക് എതിരെ വര്‍ധിച്ച് വരുന്ന അക്രമങ്ങള്‍ക്ക് എതിരെ അടിയന്തര നടപടിയും കത്തില്‍ ആവശ്യപ്പെടുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ കൂടാതെ അനുരാഗ് കശ്യപ്, മണിരത്നം, രേവതി, ശ്യാം ബെനഗല്‍, അപര്‍ണാ സെന്‍, കങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍ അടക്കമുളളവര്‍ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
അടൂരിന് ചന്ദ്രനിലേക്ക് പോകാം
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ജയ് ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്. ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും. കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
വീടിന് മുന്നിൽ ചെന്നും വിളിക്കും
ഇൻഡ്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടി വന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇൻഡ്യയിൽ വിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ , അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്. പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്.
കേന്ദ്രം ഒന്നും തരാത്തത് കൊണ്ടാണോ
ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ. മൗനവൃതത്തിലായിരുന്നൊ. ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ. പരമപുഛത്തോടെ'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്