അക്രമികളെ പൂട്ടാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ, ഇതുവരെ കുടുങ്ങിയത് 266 പേർ, അറസ്റ്റ് തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച് വിട്ടവരെ നേരിടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ ഓപ്പറേഷന്‍. ഇതിനകം തന്നെ അക്രമം നടത്തിയ 266 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 334 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് പറയുന്നു.
ഹര്‍ത്താലില്‍ അക്രമം അഴിച്ച് വിട്ടവരുടെ ആല്‍ബം പോലീസ് തയ്യാറാക്കുന്നുണ്ട്. ഈ ലിസ്റ്റ് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറും. അക്രമികളെ പിടികൂടുന്നതിന് വേണ്ടി എല്ലാ ജില്ലാ പോലീസ് മേധാവികളും പ്രത്യേക സംഘത്തിന് രൂപം നല്‍കും.
മറ്റ് ജില്ലകളിലേക്കും ശബരിമലയിലേക്കും അക്രമമുണ്ടാക്കാന്‍ പോയവരെ പിടികൂടുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. അക്രമികളെന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന നടത്തും. ആവശ്യമെങ്കില്‍ ഇത്തരക്കാരുടെ വീടുകളില്‍ ആയുധ പരിശോധന ഉള്‍പ്പെടെ നടത്താനുമാണ് പോലീസ് പദ്ധതി.
ഹര്‍ത്താലിന് അക്രമം അഴിച്ച് വിട്ട കുറ്റവാളികളുടെ ഡാറ്റാ ബേസ് തയ്യാറാക്കി എല്ലാ ജില്ലകളിലും സൂക്ഷിക്കാനും പോലീസിന് പദ്ധതിയുണ്ട്. ഭാവിയില്‍ ഇത്തരക്കാര്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. ഇത് കൂടാതെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയവര്‍ക്കെതിരെയും കടുത്ത നടപടിതന്നെ സ്വീകരിക്കും എന്നും പോലീസ് വ്യക്തമാക്കി.