ബ്ലേഡ് മാഫിയയെ തുരത്താന്‍ ഓപ്പറേഷന്‍ കുബേര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്താകമാനം ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി തുടങ്ങി. ഓപ്പറേഷന്‍ കുബേര്‍ എന്ന പേരിലാണ് റെയ്ഡുകള്‍ നടക്കുന്നത്.
ഒറ്റ ദിവസം മാത്രം 1032 കേന്ദ്രങ്ങളിലാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. 125 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു. 75 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്പത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. ആധാരങ്ങളും, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും, പണം കടത്താനുപയോഗിക്കുന്ന വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയായിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ബ്ലേഡ് മാഫിയ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഒരിടക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളാണ് സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ തദ്ദേശീയര്‍ തന്നെയാണ് കഴുത്തറപ്പന്‍ പലിശക്ക് പണം കടംകൊടുക്കുന്നത്. കൊടുത്ത പണവും പലിശയും ഈടാക്കാന്‍ ഇവര്‍ക്ക് കീഴില്‍ ഗുണ്ടാ സംഘങ്ങളും ഉണ്ടാകും.
കൊള്ളപ്പലിശക്കാര്‍ക്കെതിരെ ഗുണ്ട നിയമം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നിലധികം കേസുകളുളളവരുടെ കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്.
കണ്ണൂരിലാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. 146 പണമിടപാട് കേന്ദ്രങ്ങള്‍ പരിശോധിച്ച പോലീസ് 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ സംബന്ധിച്ച് കൃത്യമായ പരിശോധനകള്‍ പലപ്പോഴും നടക്കാറില്ല. ഇത് ഇത്തരക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. പലപ്പോഴും വീടുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം പണമിടപാടുകള്‍ നടക്കുക. കൃത്യമായ രേഖകള്‍ ഇവരില്‍ നിന്ന് കണ്ടെടുക്കാനും വിഷമമായിരിക്കും.
ഓപ്പറേഷന്‍ കുബേര്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. ജനങ്ങള്‍ക്കും കൊള്ളപ്പലിശക്കാരെ കുറിച്ച് പോലീസിനെ വിവരം അറിയാക്കാം. ജില്ലാ പോലീസ് മേധാവികളെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഫോണ്‍ വഴിയോ, എസ്എംഎസ് വഴിയോ, സോഷ്യല്‍ മീഡിയ ആയ വാട്ട്സ് ആപ്പ് വഴിയോ വിവരം അറിയിക്കാവുന്നതാണ്.