'മകള്‍ക്ക് വേണ്ടി കേരളത്തെ നശിപ്പിക്കരുത്', സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയെ സഭയിൽ കടന്നാക്രമിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിഷയമുയര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ അറസ്റ്റിലായും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പിടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു പിടി തോമസ്. സ്വര്‍ണ്ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുകയാണ്. നിങ്ങളൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ എന്നും പിടി തോമസ് ചോദിച്ചു. സ്വര്‍ണ്ണക്കടത്തിനും കളളക്കടത്തിനും മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും പിടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസില്‍ വന്നോയെന്ന് പിടി തോമസ് ചോദിച്ചു. ഉണ്ടെന്നോ ഇല്ലെന്നോ മുഖ്യമന്ത്രി പറഞ്ഞാല്‍ അത് വിശ്വസിക്കാം. ധൃതരാഷ്ട്രരെ പോലെ മകള്‍ക്ക് വേണ്ടി കേരളത്തെ നശിപ്പിക്കരുത്. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ല. നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറാതിരിക്കാന്‍ ആശംസിക്കുന്നുവെന്നും പിടി തോമസ് പരിഹസിച്ചു.
എം ശിവശങ്കര്‍ വെറുതെ വന്നതല്ല. ലാവ്‌ലിന്‍ കാലത്താണ് പിണറായിയും ശിവശങ്കറും തമ്മിലുളള ബന്ധം തുടങ്ങിയത് എന്ന് പിടി തോമസ് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടക്കുന്ന കാലത്ത് ശിവശങ്കര്‍ പിണറായിക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയെന്നും അതാണ് അടുപ്പത്തിന് കാരണമെന്നും പിടി തോമസ് ആരോപിച്ചു. വിഎസ് അച്യുതാനന്ദനെ ഇല്ലായ്മ ചെയ്ത ആളാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസ് ഒതുക്കാന്‍ പിണറായി ബിജെപിയുമായി ബന്ധമുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?