കിഫ്ബിയെ ചൊല്ലി ചൂട് പിടിച്ച് നിയമസഭ, ധനമന്ത്രി കളളം പറയുന്നുവെന്ന് വിഡി സതീശൻ, തിരിച്ചടിച്ച് ഭരണപക്ഷം
തിരുവനന്തപുരം: കിഫ്ബിക്ക് എതിരെയുളള സിഎജി റിപ്പോര്ട്ടിന്മേല് നിയമസഭയില്‍ അടിയന്തര പ്രമേയം. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ധനമന്ത്രി ടിഎം തോമസ് ഐസകിന് എതിരെ വിഡി സതീശന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട് ധനമന്ത്രി കളളം പറയുകയാണ് എന്ന് വിഡി സതീശന് ആരോപിച്ചു.
മസാല ബോണ്ടുകള്‍ വിറ്റതില്‍ കിഫ്ബി ഭരണഘടനാ ലംഘനം നടത്തി എന്നുളള സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗുരുതരമാണ്. സിഎജി കിഫ്ബിയെ വിമര്‍ശിച്ചു എന്ന് ധനമന്ത്രി പറയുന്നത് തെറ്റാണ്. കിഫ്ബിയുടെ വിദേശ കടമെടുപ്പിനെക്കുറിച്ചാണ് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉളളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് സംസാരിക്കവേ വിഡി സതീശന് ചൂണ്ടിക്കാട്ടി.
കിഫ്ബി വിദേശത്ത് മസാല ബോണ്ട് വിറ്റ് ലോണ്‍ വാങ്ങിയത് ഭരണഘടനയുടെ 293ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. സര്‍ക്കാരിനെ സിഎജി അറിയിച്ചില്ലെന്ന് ധനമന്ത്രി കളളം പറയുന്നുവെന്നും വിഡി സതീശന് കുറ്റപ്പെടുത്തി. കിഫ്ബിയുടെ വിശദീകരണം സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും സതീശന് വ്യക്തമാക്കി. തെറ്റിനെ മറയ്ക്കാന്‍ വേണ്ടി ധനമന്ത്രി സിഎജിയെ കുറ്റക്കാരാക്കുകയാണ് എന്നും കോണ്‍ഗ്രസ് എംഎല്‍എ കുറ്റപ്പെടുത്തി.
മസാല ബോണ്ടിനുളള റിസര്‍വ്വ് ബാങ്ക് അനുമതിയെ ധനമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും മസാല ബോണ്ടിനെ എതിര്‍ത്തിരുന്നു. സിഎജി റിപ്പോര്‍ട്ട് വിവാദമാകുമെന്ന് കണ്ടാണ് ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തിയത് എന്നും സതീശന് ആരോപിച്ചു. അതേസമയം സര്‍ക്കാരിന് എതിരെയുളള ഭീമന് ഗൂഢാലോചനയാണ് സിഎജി റിപ്പോര്‍ട്ട് എന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ഭരണഘടനാ വിരുദ്ദമാണ് കിഫ്ബിയുടെ വായ്പ എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ജയിംസ് മാത്യു എംഎല്‍എ ചോദിച്ചു. സര്‍ക്കാര്‍ ബോണ്ടിന് മാത്രമാണ് ഭരണഘടനയുടെ 293ാം അനുച്ഛേദം ബാധകമാകുന്നത് എന്നും കിഫ്ബി കോര്‍പറേറ്റ് ബോഡി ആയതിനാല്‍ ഇത് ബാധകമല്ലെന്നും ജെയിംസ് മാത്യു എംഎല്‍എ ചൂണ്ടിക്കാട്ടി.
ലോട്ടോസ്മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം
Recommended Video