ബജറ്റ് ചോർത്തിയെന്ന് പറയാൻ പ്രതിപക്ഷത്തിന് എന്ത് യോഗ്യത ?!!! മാണി സാർ ഇതൊന്നും കേൾക്കുന്നില്ലെ...?
സോഷ്യല്‍ മീഡിയയുടെ ആളായ മന്ത്രി തോമസ് ഐസക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതാകാം എന്ന് പറഞ്ഞ പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ട്.
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചു. ധനമന്ത്രി ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ചാനലുകളില്‍ ലൈവ് ആയി വിവരങ്ങള്‍ പുറത്ത് വിടുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ രേഖകള്‍ പ്രചരിയ്ക്കുന്നുണ്ടെന്നും ആരോപിച്ച പ്രതിപക്ഷം ബജറ്റ് അവതരണത്തിന് ഇടേ ഇറങ്ങിപ്പോയി.
എന്നാല്‍ ഇതിലും വലിയ ബജറ്റ് അവതരണ പുകില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതിപക്ഷത്തിന് ഇത്തരം പ്രതിഷേധം നടത്താന്‍ എന്താണ് യോഗ്യത എന്നത് പ്രസക്തമാണ്.
ഇതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. സോഷ്യല്‍ മീഡിയയുടെ ആളായ മന്ത്രി തോമസ് ഐസക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതാകാം എന്ന് പറഞ്ഞ പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ട്.
മാസങ്ങളോളും നീണ്ട അധ്വാനത്തിന്റെ ഫലമാണ് ഒരു ബജറ്റ്. പല വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥര്‍ രാപ്പലുകള്‍ കഷ്ടപ്പെട്ടാണ് ബജറ്റ് തയ്യാറാക്കുന്നത്. ഇത് ചോര്‍ന്നെന്ന് പറഞ്ഞാല്‍ ആരായാലും പതറും. ഇത് ധനമന്ത്രിയുടെ ശരീരഭാഷയില്‍ തന്നെ കാണാമായിരുന്നു. മറുപടി പറയാന്‍ ഒന്നു മടിച്ച മന്ത്രിയെ രക്ഷിയ്ക്കാന്‍ മുഖ്യമന്ത്രി എത്തി.
9 മണിമുതല്‍ സഭയില്‍ ബജറ്റ് അവതരിപ്പിയ്ക്കുകയായിരുന്നു താനെന്നും അതിനാല്‍ ചാനലുകളോ, സോഷ്യല്‍ മീഡിയയോ നോക്കാന്‍ സമയം കിട്ടിയിട്ടില്ല. ചോര്‍ന്നെന്ന് പറയുന്ന രേഖകളും കണ്ടിട്ടില്ല. അതിനാല്‍ പരിശോധിച്ച് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം കേട്ട ആളാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ആയിരുന്ന കെ എം മാണി. പ്രീ ബജറ്റ് ചര്‍ച്ച അടക്കം വിലപേശലിനുള്ള വേദിയാക്കി മാറ്റി എന്നും ആരോപണം ഉണ്ടായിരുന്നു. അരിയുടെ നികുതി കുറച്ചതിലൂടെ ആയിരം കോടിയുടെ നികുതി നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കുത്തക ആയുര്‍വേദ കമ്പനികളുടെ മുടിവളരാനുള്ള എണ്ണയുടേയും മുഖം വെളുപ്പിക്കാനുള്ള സോപ്പിന്റേയും നികുതി കുറച്ച് നല്‍കിയ ഇനത്തില്‍ മാണി 50 കോടിയുടെ നികുതി നഷ്ടം വരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അഴിമതി ആരോപണം വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്. സ്പീക്കറുടെ കസേര അടക്കം അടച്ച് തകര്‍ത്ത പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ആയിരുന്നു മാണി അന്ന് ബജറ്റ് അവതരിപ്പിച്ചത്. കേരള നിയമസഭയുടെ ഏറ്റവും നാണംകെട്ട ദിവസം ആയിരുന്നു ഇത്.
പ്രൈവറ്റ് ബില്‍ നിയമസഭയില്‍ അവതരപ്പിയ്ക്കുന്നതിന് മുമ്പേ ഫേസ്ബുക്കില്‍ ഇട്ട തൃത്താല എംഎല്‍എ വി ടി ബല്‍റാം ബജറ്റ് സോഷ്യല്‍ മീഡിയയില്‍ വന്നെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നത് രസകരമാണ്. അന്ന് സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്‍ വിമര്‍ശിച്ചപ്പോള്‍ സഭാനടപടികള്‍ കാലാനുചിതായി മാറണമെന്നായിരുന്നു ബല്‍റാം അടക്കമുള്ളവരുടെ നിലപാട്.
9.15ന് ബജറ്റ് തുടങ്ങിയ ശേഷം 10.26ഓടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഹൈലറ്റ്‌സ് ആണ് ബജറ്റ് ചോര്‍ന്നെന്ന തരത്തില്‍ പ്രതിപക്ഷ പ്ര്ചരിപ്പിയ്ക്കുന്നത് എന്നാണ് സൂചന.