വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലെന്ന് വിഡി സതീശൻ, പോപ്പുലർ ഫ്രണ്ട് നടത്തിയത് ഒളിപ്പോരെന്ന് കാനം
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമണങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമ സംഭവങ്ങൾ നേരിടാൻ പോലീസിന് കഴിയാത്തത് ദൗഭാഗ്യകരം. പോലീസ് കുറച്ച് സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി. അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിസ്മയം ഉളവാക്കിയ നിസ്സംഗതയാണ് പോലീസ് ഇന്നലെ കാണിച്ചത്. പോപ്പുലർ ഫ്രണ്ടും ആർ എസ് എസും പരസപരം പാലൂട്ടി വളരുന്നവരാണ്. നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.ആര്‍ എസ് എസിനെ ചൂണ്ടികാണിച്ചാണ് പോപ്പുലർ ഫ്രണ്ട് വളർന്നത് , തിരിച്ചും അങ്ങനെ ആണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേർന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കർണാടകയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സ്ഥലം ബിജെപി നാലാം സ്ഥാനത്തു പോയ ഇടമാണ്.കണ്ണൂർ സർവ്വകലാശാലയിൽ 4 ആർ എസ് എസ് ആചാര്യന്‍മാരുടെ 5 പുസ്തകങ്ങൾ പഠിപ്പിക്കുന്നു.കർണാടകയിൽ പോയി ആർ എസ് എസ് സിലബസിൽ കയറി കൂടുന്നു എന്ന് പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്.ബി ജെ പി യുമായി മുഖ്യമന്ത്രി കോംപ്രമൈസ് ചെയ്യുന്നു.കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള നടപടിയാണിതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഹർത്താലിനെതിരെ പോലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ലന്നും കാനം പറഞ്ഞു.
ഹെൽമെറ്റ് വച്ച് ബൈക്കിൽ കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകും. പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കും. ഇന്നലത്തെ അക്രമങ്ങളെ അപലപിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. മാധ്യമ ചർച്ചയെ കുറിച്ച് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി എന്നെക്കൊണ്ട് കൂടി പറയിപ്പിക്കണോ എന്നും കാനം രാജേന്ദ്രൻ ചോദിച്ചു.












Click it and Unblock the Notifications