'സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തി'; 'ആരോഗ്യ വകുപ്പ് പരാജയം'; - വിഡി സതീശൻ
'സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തി'; 'ആരോഗ്യ വകുപ്പ് പരാജയം'; - വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടന്നാണ് വിഡി സതീശൻ പ്രതികരിച്ചത്.മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്.
ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. കൊവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കി നിൽക്കുകയാണ്. സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവർക്ക് ആശുപത്രികളിൽ ഒരു സൗകര്യവും ഇല്ല. സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. ആരോഗ്യ വകുപ്പ് നിശ്ചലമാണ്.

ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. ആരോഗ്യ വകുപ്പ് നിശ്ചലമാണ്. സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.തൃശൂരിലെ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വ്യാഖ്യാനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിഡി സതീശൻ വിമർശിച്ചു. പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുകയാണ് സിപിഎം ചെയ്യേണ്ടത്.

അത് ഭരണഘടനാ ബാധ്യതയൊന്നുമല്ല. പരിപാടികൾ എല്ലാം പ്രതിപക്ഷം മാറ്റിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, സർക്കാരാണ് മാതൃകയാകേണ്ടതെന്നും ഗൗരവം കണക്കിലെടുത്ത് പെരുമാറണമെന്നും പറഞ്ഞു.കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് നിശിതമായ വിമർശനം ഉന്നയിച്ചു. കോടതിയെയും ജനങ്ങളെയും സി പി എം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യമായി നിയമ ലംഘനം നടത്തുകയാണ്. പൊതുപരിപാടികൾക്ക് 75 പേരെന്ന സർക്കാർ നിയന്ത്രണം പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ബന്ധമായും കൈമാറണം. ഡേറ്റ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അതുപോലെ ഈ സമയത്തും മന്ത്രി പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രതിദിന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ ആരും കാലതാമസം വരുത്തരുതെന്ന് ആര്‍ആര്‍ടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്.

കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 9 മാസത്തിനുശേഷം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ മൂന്നാമത്തെ വാക്‌സിനും സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ സഹായിക്കുന്നു.

രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂര്‍ണ വാക്‌സിനേഷനായി കണക്കാക്കില്ല. വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications