സഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ എംഎൽഎമാർ! വാക്പോരുമായി പിണറായിയും ചെന്നിത്തലയും
Recommended Video
തിരുവനന്തപുരം: ശബരിമലയെച്ചൊല്ലി അതീവ നാടകീയ രംഗങ്ങള്‍ക്കാണ് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിപക്ഷ അംഗങ്ങളാണ് പോര്‍വിളിയുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് എങ്കില്‍ ഇന്ന് ഭരണപക്ഷ എംഎല്‍എമാരും വെറുതെ ഇരുന്നില്ല.
ഒരു വശത്ത് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ ശക്തമായ വാക്പോര് തന്നെ നടന്നു. സഭയിലെ പ്രതിഷേധ നാടകങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
തുടർച്ചയായ നാലാം ദിവസവും
നിയമസഭ ചേര്‍ന്ന് ഒരു ദിവസം പോലും സഭാനടപടികള്‍ തടസ്സപ്പെടാതെ കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. ശബരിമലയിലെ പോലീസ് നിയന്ത്രണവും അടിസ്ഥാന സൗകര്യക്കുറവും നിരോധനാജ്ഞയും ഉയര്‍ത്തി ആയിരുന്നു പ്രതിപക്ഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും സഭ സ്തംഭിപ്പിച്ചത്. ഇന്ന് സഭാ നടപടികള്‍ തടസ്സപ്പെടുത്തില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് വ്യക്തമാക്കിയിരുന്നു. എന്നാലിന്നും സഭ ബഹളമയമായിരുന്നു.
കടന്നാക്രമിച്ച് പിണറായി
ഇന്നും ബാനറും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. സഭ തടസ്സപ്പെടുത്തില്ലെന്നും മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുളള, എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹമിരിക്കുക. പ്രതിപക്ഷ നേതാവിനുളള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
പ്രതിപക്ഷം നടുത്തളത്തിൽ
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ആര്‍എസ്എസും ഒത്തുകളിക്കുകയാണ് എന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല, മറിച്ച് അമിത് ഷായുടെ നിലപാടാണ് യുഡിഎഫ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്. മറുപടി പറയാന്‍ ചെന്നിത്തലയ്ക്ക് സമയം അനുവദിച്ചില്ല എന്നാരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.
സ്പീക്കറോട് ആക്രോശം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഡയസിന് മുന്നില്‍ എത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നേരെ ആക്രോശം ഉയര്‍ത്തി. പ്രതിപക്ഷ ബഹളത്തിനിടെയും ചോദ്യോത്തര വേള തുടര്‍ന്നു. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത ബാനര്‍ ഡയസിന് മുന്നില്‍ ഉയര്‍ത്തി സ്പീക്കറുടെ കാഴ്ച തടസ്സപ്പെടുത്തി. ഇതോടെ ഭരണപക്ഷത്തെ എംഎല്‍എമാരും കളത്തിലിറങ്ങി.
പോർവിളിച്ച് ഭരണപക്ഷവും
ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പോര്‍വിളി മുഴക്കി. ടിവി രാജേഷും എല്‍ദോസ് എബ്രഹാമും അടക്കമുളളവര്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തി. സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ എല്‍ദോസ് എബ്രഹാമിനെ മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. വാക്കേറ്റം തുടര്‍ന്നതോടെ 18ാം മിനുറ്റില്‍ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.
സത്യാഗ്രഹം തുടങ്ങി
കൂടാതെ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കുകയും ഒരു ബില്‍ ചര്ച്ചയൊഴിവാക്കി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. പ്രതിപക്ഷ ബഹളം കണക്കിലെടുത്ത് സഭ പിരിയുകയും ചെയ്തു. തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്നതിനെ സ്പീക്കര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹം തുടങ്ങി.