'ഗവർണർ ഗോ ബാക്ക്'! നിയമസഭയിൽ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം! അസാധാരണ പ്രതിഷേധം!
Recommended Video
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന്‍ നിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. ഗവര്‍ണറെ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് പ്രതിപക്ഷം ഗോബാക്ക് വിളികളുമായി വന്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഗവര്‍ണറെ സഭയിലേക്ക് കടക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷത്തെ അംഗങ്ങള്‍ വഴിയില്‍ തടയുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, നിയമമന്ത്രി എകെ ബാലന് എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണര്‍ സഭയിലേക്ക് എത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഇത്തരത്തിൽ വൻ പ്രതിഷേധം നേരിടുന്നത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് സഭയുടെ നടുത്തളത്തിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് നീക്കി ഗവര്‍ണര്‍ക്ക് ഡയസിലേക്ക് വഴിയൊരുക്കി. ഭരണപക്ഷത്തെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് ഗവര്‍ണറെ പത്ത് മിനുറ്റോളം വഴിയില്‍ തടഞ്ഞ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷ അംഗങ്ങള്‍ ഗോബാക്ക് മുദ്രാവാക്യം വിളി തുടരുകയായിരുന്നു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അപമാനിച്ച ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.