ശബരിമല വിഷയത്തിൽ സ്തംഭിച്ച് നിയമസഭ, പ്ലക്കാർഡുകളും ബാനറും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം
Recommended Video
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയേയും സമരഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. സഭാ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ശബരിമല തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയം. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ ആവര്‍ത്തനം തന്നെയായിരുന്നു ഇന്നും സഭയില്‍ ആവര്‍ത്തിച്ചത്.
പ്ലക്കാര്‍ഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷത്തെ അംഗങ്ങള്‍ ചോദ്യോത്തര വേള തുടങ്ങിയതോടെ ബഹളവും തുടങ്ങി. അതിനിടെ പ്രതിപക്ഷത്തെ ചില എംഎല്‍എമാര്‍ സ്പീക്കറോടും കോര്‍ത്തു.
ബഹളമയം നിയമസഭ
ശബരിമലയില്‍ പോലീസ് രാജ് ആണെന്നും നിരോധനാജ്ഞ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നലെ നിയമസഭ സ്തംഭിപ്പിച്ചത്. സ്പീക്കറുടെ ഡയസ്സിന് മുന്നില്‍ വെച്ച് പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും വരെയുണ്ടായി. ഇന്നും സമാനമായ നാടകീയ രംഗങ്ങളാണ് പ്രതിപക്ഷം സഭയില്‍ സൃഷ്ടിച്ചത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളായിരുന്നു ഇന്നത്തെ വിഷയം.
പ്രതിഷേധമുയർത്തി പ്രതിപക്ഷം
ചോദ്യോത്തര വേള നിര്‍ത്തി വെച്ച് ശബരിമല ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളും ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി വളഞ്ഞു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളും തുടങ്ങി.
സ്പീക്കറുമായി ഏറ്റുമുട്ടൽ
ശബരിമല വിഷയത്തില്‍ ഇന്നലെ തന്നെ വിശദമായ മറുപടി നല്‍കിയതാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സ്പീക്കര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സ്പീക്കറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.
എല്ലാം ജനം കാണുന്നുണ്ട്
പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ട് എന്നുമുളള ഗവര്‍ണറുടെ വാക്കുകള്‍ സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. തങ്ങളാരും കസേര മറിച്ചിട്ടിട്ടില്ല എന്നാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ മറുപടി. ബഹളത്തിനിടെ ശബരിമല വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ മറുപടി നല്‍കി. എന്നാല്‍ മറുപടി മേശപ്പുറത്ത് വെക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
ഭക്തർ സന്തുഷ്ടർ
ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണ് എന്നുളള പത്രവാര്‍ത്തകള്‍ മന്ത്രി സഭയില്‍ ഉയര്‍ത്തിക്കാണിച്ചു. ചോദ്യങ്ങള്‍ക്കുളള മറുപടികള്‍ വായിക്കാതെ മറ്റ് മന്ത്രിമാരും മേശപ്പുറത്ത് വെച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ മറുപടികള്‍ സ്പീക്കര്‍ ഒഴിവാക്കി. ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടന്നു.
സഭ നിർത്തിവെച്ചു
പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. വെറും 21 മിനുറ്റുകള്‍ മാത്രമാണ് ഇന്ന് നിയമസഭ ചേര്‍ന്നത്. രണ്ട് ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ നിന്നിറങ്ങിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.
സംഘപരിവാറിന്‌റെ കാണിക്ക ചലഞ്ച് ഏറ്റു, കൂപ്പ് കുത്തി ശബരിമലയിലെ വരുമാനം!