സ്പീക്കർക്കെതിരെ പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ, രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് മാറ്റണം എന്നാവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. വിവാദ സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വളരെ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.
പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചു. അവിശ്വാസ പ്രമേയം യുക്തിക്ക് നിരക്കാത്തത് ആണ്. അത് അവതരിപ്പിക്കുന്നതിന് മുന്‍പായി തന്നോട് ചോദിച്ച് ആരോപണങ്ങളില്‍ വ്യക്തത തേടാമായിരുന്നു എന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ എന്ന നിലയ്ക്ക് തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ലെന്നും അതിനാല്‍ സ്വപ്ന സുരേഷിനെ കുറിച്ച് അറിയാനായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
അതുകൊണ്ടാണ് സ്വപ്നയോട് സൗഹാര്‍ദ്ദപരമായി ഇടപെട്ടത്. അതിനെ തെറ്റായി വ്യാഖ്യാനം നടത്തേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ല. മാധ്യമ വാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കി ഇ്ത്തരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് യുക്തിക്ക് ചേര്‍ന്നത് അല്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നു. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കാന്‍ പി ശ്രീരാമകൃഷ്ണന് യോഗ്യനല്ലെന്ന് ചെന്നിത്തല തുറന്നടിച്ചു. ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനം ഇല്ലെന്നുളള സ്പീക്കറുടെ വാദം ബാലിശമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി നിഷ്പക്ഷനും സംശുദ്ധനുമാകണം. സ്പീക്കറുടെ പേര് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വന്നത് കേരളത്തിന് അപമാനമാണ്. പ്രതികളുമായുളള സ്പീക്കറുടെ അടുപ്പം കേരളം കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
Recommended Video