സത്യാഗ്രഹ സമരം തുടങ്ങിക്കുടുങ്ങി യുഡിഎഫ്, സമരം അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടണം, സഭ സ്തംഭിപ്പിച്ചു!
Recommended Video
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയില്‍ ഇന്നും ബഹളമുണ്ടാക്കി പ്രതിപക്ഷം. സഭ ചേര്‍ന്ന ആദ്യത്തെ നാല് ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഒപ്പം മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹവും തുടങ്ങി. എന്നാല്‍ സത്യാഗ്രഹം തുടങ്ങിക്കുടുങ്ങിയ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷം. എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.
ശശികലയുടെ പ്രസംഗം കുത്തിപ്പൊക്കി തോമസ് ഐസക്, മൂന്ന് മിനുറ്റ് പ്രസംഗം, ഒറ്റശ്വാസത്തിൽ എത്ര കളളങ്ങൾ!
പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സഭയിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത് തന്നെ പ്രകടനമായിട്ടായിരുന്നു. സഭയിലെത്തിയ ഉടനെ പ്രതിഷേധവും തുടങ്ങി. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുത് എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സീറ്റുകളിലേക്ക് മടങ്ങാന്‍ എംഎല്‍എമാര്‍ തയ്യാറായില്ല.
പ്രതിപക്ഷ ബഹളം തുടങ്ങിയതോടെ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. 18 മിനുറ്റ് മാത്രം ചേര്‍ന്ന സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. ശബരിമലയിലെ നിരോധനാജ്ഞയെ കഴിഞ്ഞ ദിവസം ഹൈക്കോടതി അടക്കം ശരിവെച്ചിരുന്നു. ഭക്തര്‍ക്ക് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ യുഡിഎഫ് സമരം പ്രഹസനമായി മാറിയിരിക്കുകയാണ്. സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ചേംബറില്‍ വെച്ച് അനുനയ ചര്‍ച്ച നടത്തണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സ്പീക്കര്‍ അനുനയ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുളള, ഡോ. എം ജയരാജ് എന്നിവരാണ് സഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുന്നത്. ശബരിമലയില്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞ തുടരുകയാണ് എങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.