പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല
ഇടുക്കി; പെട്ടിമുടി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാൻ സർക്കാർ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്.രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം
മൂന്നാറിൽ ഉരുൾ പൊട്ടിയ സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. ഇവിടെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. നടന്നെത്താൻ തന്നെ പ്രയാസമേറുന്ന ഈ സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. നാൽപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ മേഖലയിലുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണം.
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകണം. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാൻ സർക്കാർ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നത്.
ആശുപത്രിയിലുള്ളവർ ഇപ്പോഴും ഞെട്ടലിലാണ്. ദുരന്തത്തിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അവർക്ക് വേണ്ട സഹായവും സാന്ത്വനവും നൽകേണ്ടതാണ്.കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസിന്റെ എംഡിയുമായി സംസാരിച്ചു. തോട്ടം തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ അവർ എത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോഴും എടുക്കാൻ കഴിഞ്ഞിട്ടില്ല.കൊടിയ തണുപ്പിലും ദുരിതത്തിലും ഇവിടത്തെ ജനങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ സന്നദ്ധത കാണിക്കുന്നതാണ് ആകെയുള്ള ആശ്വാസം. എത്രയും പെട്ടെന്ന് ഈ ദുരന്തമുഖത്ത് നിന്നും കരകയറാൻ എല്ലാവർക്കും സാധിക്കട്ടെ.