സ്വർണ്ണക്കടത്ത്: സർക്കാരിനെ മുൾമുനയിലാക്കി പ്രതിപക്ഷം, സോളാറിന്റെ കണക്കെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളില്‍ സര്‍ക്കാരിനെ നിയമസഭയില്‍ മുള്‍മുനയില്‍ നിര്‍ത്തി പ്രതിപക്ഷം. സോളാറിന്റെ കണക്കാണ് പിണറായി വിജയന്‍ സര്‍ക്കാരിന് ഇപ്പോള്‍ പറയേണ്ടി വരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് ഒരു കഥയും മെനഞ്ഞിട്ടില്ലെന്നും എല്ലാം സൃഷ്ടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വ സ്വാതന്ത്ര്യം ഉളള സ്വപ്‌ന ആയിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
സോളാര്‍ കേസില്‍ സരിത എസ് നായരുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് വിഡി സതീശന്‍ വെല്ലുവിളിച്ചു. മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും സോളാര്‍ കേസ് എന്തായി എന്ന് വിഡി സതീശന്‍ ചോദിച്ചു.
സോളാര്‍ കേസിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് വിശ്വസിക്കാമെങ്കില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. സ്വപ്‌നയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നും വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ ആണ് കേസില്‍ കുടുങ്ങിയത് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സ്വർണകടത്ത് കേസിലെ പ്രതി കോടതിക്ക് നൽകിയിരിക്കുന്ന രഹസ്യ മൊഴിയിലെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് വിഡി സതീശൻ സഭയ്ക്ക് പുറത്ത് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയ നോട്ടീസിന്റെ ചർച്ചാ സമയത്ത് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. 57 മിനിറ്റ് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും , CBI അന്വേഷണത്തിന് തയ്യാറാണോ എന്ന ചോദ്യത്തിലേക്ക് മുഖ്യമന്ത്രി വന്നത് പോലുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം; നിയമസഭയില്‍ നിന്ന് ഒളിച്ചോടിയെന്ന് കെ സുരേന്ദ്രന്‍