പാലം പണിയല്ല എംപി ചെയ്യേണ്ടത്, അതിന് ഇവിടെ എംഎൽഎയുണ്ട്.. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ നിന്ന് മറുപടി!
കല്‍പ്പറ്റ: നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കി ലോക്‌സഭയിലേക്ക് വിട്ട രാഹുല്‍ ഗാന്ധി എംപി വയനാടിന് വേണ്ടി സുപ്രധാന ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ചോദിച്ച രണ്ട് ചോദ്യങ്ങളും സ്വന്തം മണ്ഡലവുമായി ബന്ധപ്പെട്ടത് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കളക്ടര്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ നെട്ടറ പാലം ഉള്‍പ്പെടുന്ന മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയെ രാഹുലിന്റെ നീക്കം ചൊടിപ്പിച്ചിരിക്കുകയാണ്.
പാലം നിര്‍മ്മാണം പോലുളള കാര്യങ്ങള്‍ എംഎല്‍എയ്ക്ക് വിടാനാണ് മാനന്തവാടിയിലെ സിപിഎം എംഎല്‍എ ഒആര്‍ കേളു രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ആകെ വികസനത്തിന് വേണ്ടിയുളള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപ്പാക്കുക എന്നതാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് എന്നും ഒആര്‍ കേളു പറയുന്നു.
നെട്ടൂര്‍ പാലം നിര്‍മ്മാണത്തിന് വേണ്ടി എംഎല്‍എ എന്ന നിലയ്ക്ക് കഴിഞ്ഞ 2 വര്‍ഷമായി ശ്രമം നടത്തുന്നുണ്ട്. 2009 മുതല്‍ രൂപീകരിക്കപ്പെട്ട വയനാട് മണ്ഡലത്തെ ഇതിന് മുന്‍പ് പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് ഈ പാലം നിര്‍മ്മാണത്തിന് വേണ്ടി എന്ത് ചെയ്തിട്ടുണ്ട് എന്ന് സ്വന്തം സഹപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി അന്വേഷിക്കണമെന്നും എംഎല്‍എ പരിസഹിക്കുന്നു. 2009 മുതല്‍ രണ്ട് തവണയായി വയനാടിനെ പ്രതിനിധീകരിച്ചത് എംഐ ഷാനവാസ് ആയിരുന്നു.
വയനാട് മണ്ഡലത്തിലൂടെ റെയില്‍ പാത എന്ന കാലങ്ങളായുളള സ്വപ്‌നവും സമ്പൂര്‍ണ കര്‍ഷക പാക്കേജും ബംഗളുരു അന്തര്‍സംസ്ഥാന യാത്രയിലെ പ്രശ്‌നപരിഹാരവും അടക്കമുളള വിഷയങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വേണ്ടത് എന്നും എംഎല്‍എ ഓര്‍മ്മപ്പെടുത്തി. വന്യമൃഗ ശല്യം എന്ന നിരന്തര പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനും എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വേണം. ഇത്തരം ഗുരുതര വിഷയങ്ങളില്‍ ഇടപെട്ട് പാലംപണി പോലുളള ചെറിയ വിഷയങ്ങള്‍ എംഎല്‍എമാര്‍ക്ക് വിടണം എന്നും ഒ ആര്‍ കേളു വ്യക്തമാക്കി.