കുമ്പസാരവിവാദം: വൈദികരെ കൂടാതെ നാലു പേർകൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതിയുടെ സത്യവാങ്മൂലം
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ പീഡനത്തിനിരയായ യുവതി സഭാ നേതൃത്വത്തിന് സത്യവാങ്മൂലം എഴുതി നൽകി. 10 വർഷങ്ങൾക്ക് മുൻപാണ് വൈദികർ കുമ്പസാരരഹസ്യം ചോർത്തിയതെന്നാണ് യുവതി സത്യവാങ്മൂലത്തിൽ പറയുന്നത്.
ആരോപണവിധേയരുടെ പേരെടുത്ത് പറഞ്ഞാണ് യുവതി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് നൽകിയ പരാതിയോടൊപ്പമാണ് സത്യപ്രസ്താവനയും.
മാമോദീസ ചടങ്ങിനിടെ
മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ വൈദികൻ ഉപയോഗിച്ചത്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന ബന്ധം യുവതി കുമ്പസാരത്തിൽ തെറ്റ് ഏറ്റു പറയുകയായിരുന്നു. എന്നാൽ കുമ്പസാര രഹസ്യം ഭർത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികൻ യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
പേരെടുത്ത് പറഞ്ഞ്
യുവതി കുമ്പസാരം നടത്തിയ നിരണം ഭദ്രാസനത്തിലെ വൈദികൻ കുമ്പസാര രഹസ്യം മറ്റ് നാല് വൈദികർക്ക് ചോർത്തി നൽകി. ഇവരും യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. വൈദികരുടെ പേരെടുത്ത് പറഞ്ഞാണ് യുവതിയുടെ സത്യപ്രസ്താവന. വൈദികരായ എബ്രാഹം വർഗീസ്, ജെയ്സ് കെ ജോർജ്,. ജോബ് മാത്യു, ജോൺസൺ വി മാത്യു, ജിജോ ജെ എബ്രാഹം എന്നിവരുടെ പേരുകളാണ് യുവതി പരാമർശിക്കുന്നത്.
നാല് പേർ കൂടി
വൈദികരെ കൂടാതെ മറ്റ് നാല് പേർ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് യുവതി സത്യവാങ്മൂലത്തിൽ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. യുവതിയുടെ കുമ്പസാരഹസ്യം വൈദികരിൽ നിന്നും അറിഞ്ഞവരാണോ ഇവരെയന്നും വ്യക്തമല്ല. സഭയുമായി അടുത്ത് പ്രവർത്തിക്കുന്നവർ തന്നെയാണ് ആരോപണവിധേയരായ ഈ നാല് പേർ എന്നാണ് സൂചന.
ഒതുക്കിതീർക്കാൻ ശ്രമം
മെയ് 9നാണ് തിരുവല്ല സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന് പരാതി നൽകിയത്. യുവാവിന്റെ പരാതി അന്വേഷിക്കാൻ സഭാ നേതൃത്വം കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും ഇതുവരെ യുവതിയുടെ മൊഴിയെടുക്കാനോ വാദം കേൾക്കാനോ കമ്മീഷൻ തയാറായിട്ടില്ല. യുവതി എഴുതി നൽകിയ സത്യപ്രസ്താവന മാത്രമാണ് കമ്മീഷന് മുമ്പിലുള്ളത്. യുവതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് കമ്മീഷന്റെ വാദം. യുവതിയെ പരാതിക്കാരൻ ഒളിപ്പിക്കാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. എന്നാൽ യുവതി അവരുടെ സ്വന്തം വീട്ടിൽ ഉണ്ടെന്നാണ് ഭർത്താവ് പറയുന്നത്.
സഭയുടെ സമ്മർദ്ദം
ഭർത്താവ് വൈദികർക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിഷേധിക്കാൻ യുവതിക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന. മൊഴിയെടുക്കൽ വൈകിയാൽ അനുനയശ്രമങ്ങൾക്ക് കൂടുതൽ സമയം കിട്ടും. ഇതാണ് കമ്മീഷന്റെ ഉദാസീനതയ്ക്ക് കാരണമെന്നാണ് സൂചന. ആരോപണങ്ങളെ തുടർന്ന് സഭാ നേതൃത്വം അഞ്ച് വൈദികരേയും ചുമതലകളിൽ നിന്നും നീക്കിയിരുന്നു.
ഭീഷണിയില്ല
തന്റെ ഭാര്യയെ സഭയിലെ അഞ്ച് വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭർത്താവ് സുഹൃത്തിനോട് പറയുന്ന ടെലിഫോൺ സംഭാഷണം വാട് സാപ്പിൽ പ്രചരിക്കുകയായിരുന്നു. വൈദികരുടെ പേര് വിവരങ്ങളും സംഭാഷണത്തിൽ വ്യക്തമായിരുന്നു. പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ദമോ ഭീഷണിയോ ഇല്ലെന്ന് യുവാവ് പറഞ്ഞു. പരാതിയുടെ ഭവിഷത്തുകളെക്കുറിച്ചുള്ള ഉപദേശങ്ങൾ മാത്രമാണ് തന്നെ അസ്യസ്ഥനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.