ലൈംഗീക ആരോപണം, സാമ്പത്തിക തട്ടിപ്പ്... മൂന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ!
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ നടപടി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്ന് പേരെയും ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗീക ആരോപണങ്ങള്‍ ഉണ്ടായതോടെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അച്ചടക്ക നടപടി.
നിരപരാധിത്വം തെളിയിക്കുന്നതുവരെ ഭരണഘടനപരമായ ചുമതലകളിൽ നിന്നും ഇവരെ ഒഴിവാക്കി.ലൈംഗിക ആരോപണവും സമ്പത്തും തട്ടിപ്പുമാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്കിയ പരാതി കണക്കിലെടുത്താണ് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി.
യുവതിയുടെ ആത്മഹത്യ
രണ്ട് വർഷം മുമ്പ് പരാതി നൽകിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
അനാശാസ്യം ആരോപിച്ച് വിശ്വാസികൾ...
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവെച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തിര നടപടി ഇപ്പോൾ എടുത്തിട്ടുള്ളത്. വര്‍ഗീസ് എം.വര്‍ഗീസിനെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം മുന്പ്് ആരോപണങ്ങള്‍ നേരിട്ട് വൈദികരെയും ആത്മീയ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഭാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അച്ചടക്ക നടപടി
സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്തയാണ് അച്ചടക്ക നടപടിയെടുത്തത്. ഭദ്രാസന കൗണ്‍സില്‍ നിയോഗിക്കുന്ന അന്വേഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാകും വൈദികര്‍ക്കെതിരായ തുടര്‍ നടപടികള്‍. ചുമതലകള്‍ ഒഴിവാക്കിയുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
വൈദീകർക്കെതിരെ ഒട്ടേറെ പരാതികൾ
പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. ക്രൈസ്തവ മൂല്യത്തിൽ അടിസ്ഥാനപ്പെട്ട ആധ്യാത്മിക ജീവിതത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ലോകത്തിന് മാതൃകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വൈദീകരെ പുറത്താക്കിയ വാർത്ത പുറത്ത് വരുന്നത്. ധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിലെ നടുനോമ്പ് ദിവസം പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.