വൈദികർക്കെതിരായ ലൈംഗികാരോപണം; പരാതി നിഷേധിക്കാൻ യുവതിക്ക് മേൽ സമ്മർദ്ദമെന്നാരോപണം
കോട്ടയം : ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങൾ തെളിയാതിരിക്കാൻ സഭ ശ്രമം നടത്തുന്നതായി ആരോപണം. യുവതിയെ പഴിചാരി പീഡനക്കേസിൽ നിന്നും രക്ഷപെടാനാണ് സഭയുടെ ശ്രമം. വൈദികർക്കെതിരെ യുവതി മൊഴി നൽകാത്തതിനാൽ ഭർത്താവിന് പോലീസിനെ സമീപിക്കാൻ കഴിയില്ലെന്നാണ് സഭയുടെ വിലയിരുത്തൽ. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും ആലോചനയിലാണെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
യുവതിയെ ചൂഷണം ചെയ്തുവെന്നാരോപിച്ച് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ യുവതിയുടെ ഭർത്താവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ആരോപണവിധേയരെ ചുമതലകളിൽ നിന്നും നീക്കി സഭാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
തെളിവുകൾ ഹാജരാക്കാൻ
വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ പരാതിക്കാരൻ നേരിട്ടെത്തി തെളിവ് നൽകണമെന്നാണ് ഓർത്തഡോക്സ് സഭാ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ഫോൺ സംഭാഷണങ്ങൾ,ബാങ്ക് ഇടപാടിന്റെ രേഖകൾ തുടങ്ങിയ തെളിവുകളും ഹാജരാക്കിയിരുന്നു. എന്നാൽ ഇതിന്റെ ഒറിജിനൽ വേണമെന്നാണ് സഭാ കമ്മീഷൻ ആവശ്യപ്പെട്ടത്. നിരണം ഭദ്രാസനത്തിലെത്തി പരാതിക്കാരൻ തെളിവുകൾ സമർപ്പിച്ചിരുന്നു. മെയ് മാസത്തിൽ സഭാ മേധാവികൾക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
തലയൂരാൻ ശ്രമം
വൈദികർക്കെതിരെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളെ അനുകൂലിക്കുന്ന മൊഴി നൽകാൻ ഇതുവരെ യുവതി തയാറായിട്ടില്ല. കമ്മീഷന് മുന്നിൽ മൊഴി യുവതി മൊഴി നൽകാത്തത് പരാതിക്കാരന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ഭർത്താവിന് പരാതിയുമായി പോലീസിനെ സമീപിക്കാനാവില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. സഭയേയും വൈദികരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ നിയമനടപടിയെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
സമ്മർദ്ദം
പരാതിക്കാരന്റെ ആരോപണങ്ങളെ നിഷേധിക്കാൻ യുവതിക്ക് മേൽ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദമുണ്ടെന്നാണ് സൂചന. സമ്മർദ്ദങ്ങളെ തുടർന്നാണ് കമ്മീഷന് മുമ്പിലെത്തി മൊഴി നൽകാൻ യുവതി തയാറാകാത്തത്. നിലവിൽ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുകയാണ് യുവതി. യുവതിയുടെ നിസഹകരണം പരാതി ദുർബലമാക്കുമെന്ന കണക്കുകൂട്ടലിലാണ് സഭ. പരാതിയുമായി പോലീസിനെ സമീപിക്കാനും ഇവർ തയാറായിട്ടില്ല.
വൈദികർക്കെതിരെ
വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിത ബന്ധം കുമ്പസാരത്തിനിടെ ആരോപണ വിധേയരായ വൈദികരിൽ ഒരാളോട് യുവതി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം മറ്റുള്ളവർക്കും കൈമാറി അവരും യുവതിയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ഭർത്താവ് ഉന്നയിക്കുന്ന പരാതി.