വയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, പ്രചാരണം തളളി പിസി ചാക്കോ
ദില്ലി: വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്നുളള ആകാംഷയിലാണ് കേരളം. രാഹുല്‍ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കുകയാണ് എങ്കില്‍ അത് കേരളത്തിലെ തിരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കും. രാഹുല്‍ വയനാട്ടിലെത്തണം എന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം.
എന്നാല്‍ ദേശീയ നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നു.വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ഇടതുപക്ഷമാണ് മുഖ്യഎതിരാളി എന്ന സന്ദേശമാണോ രാഹുല്‍ നല്‍കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ബിജെപി ഇപ്പോള്‍ തന്നെ രാഹുല്‍ അമേഠിയില്‍ തോല്‍വി ഭയന്ന് ഓടുകയാണ് എന്ന പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാഹുലിന്റെ വരവ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തന്നെ ഭിന്നത രൂപപ്പെട്ടിരിക്കുന്നു.
ഗ്രൂപ്പ് പോരിന്റെ ബാക്കി
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നുളള പ്രചാരണങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അകത്തുളള ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വയനാട് സീറ്റ് ഐ ഗ്രൂപ്പിന്റെ പക്കലായിരുന്നു ഇതുവരെ. എന്നാല്‍ ഇത്തവണ സീറ്റിന് വേണ്ടി എ ഗ്രൂപ്പ് വാശി പിടിക്കുകയായിരുന്നു.
സിദ്ദിഖിന് വേണ്ടി ചരട് വലി
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ആളായ ടി സിദ്ദിഖിന് വേണ്ടിയാണ് വയനാട് സീറ്റ് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ദേശീയ നേതൃത്വം തര്‍ക്കത്തില്‍ ഇടപെടുകയും സിദ്ദിഖിന് തന്നെ സീറ്റ് നല്‍കുകയും ചെയ്തു. സിദ്ദിഖ് പ്രചാരണം തുടങ്ങിയ ഇടത്ത് നിന്നാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നു എന്ന് നേതാക്കള്‍ വെളിപ്പെടുത്തിയത്.
പിന്നാലെ മറുപണി
കെസി വേണുഗോപാലും എകെ ആന്റണിയുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ദേശീയതലത്തില്‍ ഒപ്പമുളള ഇടതുപക്ഷത്തെ ശത്രുപക്ഷത്താക്കും എന്നുളളത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രാഹുലിന്റെ തീരുമാനം ഈ വിഷയത്തില്‍ നിര്‍ണായകമാവും.
തുറന്നടിച്ച് പിസി ചാക്കോ
അതിനിടെ രാഹുലിന്റെ പേരിലുളള പ്രചാരണങ്ങളെ തളളി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പിസി ചാക്കോ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നത് പക്വമായ രീതിയില്‍ അല്ലെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതംവെയ്ക്കലാണ്.
മത്സരിക്കാമെന്ന് രാഹുൽ പറഞ്ഞിട്ടില്ല
ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് പുറത്തേക്ക് ചിന്തിക്കാത്ത നേതാക്കള്‍ക്ക് സങ്കുചിത താല്പര്യങ്ങളാണ് എന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നുളള പ്രചാരണങ്ങള്‍ പിസി ചാക്കോ തളളിക്കളഞ്ഞു. വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല.
രാഹുൽ തീരുമാനിക്കും
രാഹുല്‍ മത്സരിക്കും എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് വസ്തുതാപരമല്ലെന്നും പിസി ചാക്കോ പറഞ്ഞു. കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എവിടെ മത്സരിക്കണം എന്ന് രാഹുല്‍ തീരുമാനിക്കുന്നത് വരെ അക്കാര്യത്തില്‍ മറ്റുളളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല.
കേരളം മാത്രമല്ല ആവശ്യക്കാർ
രാഹുല്‍ മത്സരിക്കാന്‍ വരണമെന്ന് തമിഴ്നാടും കര്‍ണാടകയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. കേരളത്തിനും കര്‍ണാടകത്തിനും തമിഴ്നാടിനും ഉളള സാധ്യതകള്‍ ഒരുപോലെയാണെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
ഇത് പ്രവർത്തകരുടെ വികാരം
രാഹുലിന് മത്സരിക്കാനുളള ക്ഷണം പലയിടത്ത് നിന്നും വരുന്നത് നല്ല കാര്യമാണ്. പ്രവര്‍ത്തകരുടെ വികാരമാണ് ഇതിലൂടെ മനസ്സിലാകുന്നത്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ തീരുമാനിച്ചതാണ് എന്നുളളത് രാഹുല്‍ ഗാന്ധിക്ക് തടസ്സമല്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.
തീരുമാനം നാളെ
ദേശീയ നേതാക്കള്‍ ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുന്നത് ഇതാദ്യമായല്ലെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി. അമേഠിയില്‍ തോല്‍ക്കുമന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് എന്ന ബിജെപി പ്രചാരണം തെറ്റാണെന്നും പിസി ചാക്കോ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോ എന്ന കാര്യം നാളെ ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുുപ്പ് സമിതി യോഗത്തില്‍ തീരുമാനിക്കും.
രാഹുൽ മത്സരിക്കാനെത്തുന്ന വയനാട് കോൺഗ്രസിന് 'സേഫ് സോൺ' അല്ല! കണക്കുകൾ പറയുന്നത്..