അമിത് ഷാ കേരളത്തിൽ വരുന്നത്... ജയരാജൻ പറയുന്നു; ജാഥ നടത്തേണ്ടത് യോഗിയുടെ മണ്ഡലത്തിൽ
കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അമിത്ഷായുടെ പര്യടനമെന്നും ജയരാജൻ പറയുന്നു.
കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വിമർശിച്ച് പി. ജയരാജൻ. മതേതരത്വത്തിന് പേരുകേട്ട കേരളത്തിന്റെ യശസ് തകർക്കാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്നാണ് ജയരാജൻ പറയുന്നത്. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്.
കണ്ണൂരിൽ ഗണേശ ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷം തുടങ്ങിയത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പോലും ബിജെപിക്കാർക്ക് രക്ഷയില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിതെന്നും ജയരാജൻ.
കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അമിത്ഷായുടെ പര്യടനമെന്നും ജയരാജൻ പറയുന്നു. എല്ലാവർക്കും ജീവിക്കണമെന്നാണ് അവരുടെ മുദ്രാവാക്യം. അങ്ങനെയെങ്കിൽ ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യ നാഥിന്റെ ഉത്തർ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ്- ജയരാജൻ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളേജിൽ പ്രാണവായു ലഭിക്കാതെ കുഞ്ഞുങ്ങൾ പിടഞ്ഞു വീണ് മരിച്ചത് ഉത്തർപ്രദേശിലാണെന്ന് ജയരാജൻ പറഞ്ഞു. കർഷകരുടെ ആത്മഹത്യ തുടർക്കഥയായതും സമരം ചെയ്തവരെ വെടിവച്ച് കൊല്ലുന്നതുമായ സംസ്ഥാനമാണ് ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശെന്ന് ജയരാജൻ പറയുന്നു.
സംഘപരിവാർ സന്തത സഹചാരിയായിരുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങിനെ കോടതി ശിക്ഷിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ 38 പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്നങ്ങളും ഉള്ളതെന്നും ജയരാജൻ പറയുന്നു.
ജനങ്ങളുടെ പിന്തുണയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത് കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് സംഘപരിവാർ കാണിക്കുന്നതെന്നാണ് ജയരാജൻ പറയുന്നത്. കേരളത്തിൽ ആർഎസ്എസുകാരുടെ മനസിൽ മാത്രമാണ് സംഘർഷമെന്നും ജയരാജൻ.