പി ജയരാജന്റെ നിക്ഷേപം 8 ലക്ഷം, ഭാര്യയുടേത് 31 ലക്ഷം! രണ്ട് കൊലക്കേസ് അടക്കം പത്ത് കേസുകൾ
കോഴിക്കോട്: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും അധികം ആകാംഷയോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ഈസി വാക്കോവര്‍ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട മണ്ഡലത്തില്‍ നിലവില്‍ കാര്യങ്ങള്‍ കൈവിട്ട കളിയാണ്.
കെ മുരളീധരനെ ഇറക്കി ചെക്ക് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. പി ജയരാജനെതിരെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലാണ് വടകരയിലെ പ്രധാന പ്രചാരണം. ജയരാജന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് കൊലക്കേസുകളിലടക്കം പത്ത് കേസുകളിലെ പ്രതിയാണെന്നാണ് വ്യക്തമാക്കിയിട്ടുളളത്.
വടകരയിലെ ജയരാജൻ
രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയിരുന്നു വടകരയിലേത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞാണ് വടകരയില്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് അങ്കം കുറിച്ചത്. ടിപി ചന്ദ്രശേഖരന്‍ നാട്ടിലേക്ക് വോട്ട് തേടി പി ജയരാജന്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്ന ആകാംഷ കേരളത്തിനുണ്ടായിരുന്നു.
വൻ വെല്ലുവിളികൾ
കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതും ആര്‍എംപി അടക്കമുളള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതും ജയരാജന് വന്‍ വെല്ലുവിളിയാണ്. ടിപി കേസും ഷുക്കൂര്‍ വധക്കേസും അടക്കമുളള ഉയര്‍ത്തിക്കാട്ടിയാണ് വടകരയില്‍ പി ജയരാജന് എതിരെ പ്രചാരണം കൊഴുക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുണ്ടായി.
രണ്ട് കൊലക്കേസുകൾ
നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് പി ജയരാജന്‍ പത്ത് കേസുകളില്‍ പ്രതിയാണ് എന്നാണ്. ഇതില്‍ രണ്ട് കൊലക്കേസുകളുമുണ്ട്. അരിയില്‍ ഷുക്കൂര്‍ കൊലപാതകം, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയാണ് ജയരാജന്‍ പ്രതിയായിട്ടുളള കൊലക്കേസുകള്‍.
ഒന്നിൽ ശിക്ഷിക്കപ്പെട്ടു
മറ്റ് കേസുകള്‍ അന്യായമായി സംഘം ചേരുക, ഗതാഗതം തടസ്സപ്പെടുത്തുക എന്നിവയാണ്. ഈ കേസുകളില്‍ ഒന്നില്‍ ജയരാജന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചു എന്ന കേസില്‍ രണ്ടര വര്‍ഷം തടവും പിഴയും ആയിരുന്നു ശിക്ഷ.
കൈവശം 2000 രൂപ
കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ജയരാജന്‍ അപ്പീലിന് പോയതോടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ജയരാജന്റെ സ്വത്ത് വിവരങ്ങളും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. 2000 രൂപ മാത്രമാണ് ജയരാജന്റെ കൈവശമുളളത്.
നിക്ഷേപം 8 ലക്ഷം
ബാങ്ക് നിക്ഷേപവും ഓഹരിയും അടക്കം ജയരാജന്റെ നിക്ഷേപം 8,22,022 രൂപയാണ്. ജയരാജന്റെ ഭാര്യയുടെ കൈവശം 5000 രൂപയാണ് ഉളളത്. ഭാര്യയുടെ ബാങ്ക് നിക്ഷേപം 31, 75,418 രൂപയാണ് എന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു.
53 ലക്ഷത്തിന്റെ ആസ്തി വേറെ
37 ലക്ഷം രൂപയുടെ സ്വത്ത് ജയരാജന്റെയും ഭാര്യയുടേയും ഒരുമിച്ചുളള ഉടമസ്ഥതയില്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. അത് മാത്രമല്ല ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്തുക്കള്‍ വേറെയുമുണ്ട്. ജയരാജനും ഭാര്യയ്ക്കും രണ്ട് കാറുകളുമുണ്ട്.
രണ്ട് കാറുകൾ
പി ജയരാജന്റെ പേരില്‍ 3.25 ലക്ഷം മതിപ്പ് വിലയുളള ടാറ്റ മാജിക്ക് കാറാണുളളത്. അതേസമയം ഭാര്യയുടെ പേരിലുളളത് 3.5 ലക്ഷം രൂപയുടെ മാരുതി സ്വിഫ്റ്റ് കാറാണ്. ജയരാജന്റെ പേരില്‍ വായ്പകളൊന്നുമില്ല. അതേസമയം ഭാര്യയുടെ പേരില്‍ 6, 20, 213 രൂപയുടെ ബാധ്യത ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴുത്തിൽ കുരിശ് മാലയിട്ട ബ്രാഹ്മണ സ്ത്രീ! പ്രിയങ്ക ഗാന്ധിക്കെതിരെ ഫോട്ടോഷോപ്പ് പ്രചാരണം
Lok Sabha Election 2019: വടകര ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....