ഇപി ജയരാജന് എതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ, 'അനധികൃതമായി സ്വത്ത് സമ്പാദിച്ചു'
തിരുവനന്തപുരം: സിപിഎമ്മിനെ ഞെട്ടിച്ച് ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്‍. ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ഗുരുതര ആരോപണം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജന്‍ ഉയര്‍ത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് സിപിഎം സംസ്ഥാന സമിതി യോഗം അവസാനിച്ചത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നാണ് ആരോപണം. ഇപിയുടെ ഭാര്യയും മകനും ഡയറക്ടര്‍മാരായിട്ടുളളതാണ് ഈ ആയുര്‍വേദ റിസോര്‍ട്ട്. കൃത്യമായി തെളിവുകളോടെയാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമാക്കിയ പി ജയരാജന്‍ അന്വേഷണവും നടപടിയും വേണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്‍ നിന്നും പി ജയരാജന് ഉറപ്പ് ലഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടത് മുന്നണി കണ്‍വീനറുമായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്ത് മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. മൊറാഴ വെള്ളിക്കീലില്‍ റിസോര്‍ട്ട് പണി തുടങ്ങിയത് മുതല്‍ വിവാദമുണ്ടായിരുന്നു. ആയുര്‍വേദ വില്ലേജിന് വേണ്ടി ആന്തൂര്‍ നഗരസഭയില്‍ നിന്നും അനുമതി നല്‍കിയത് അനധികൃതമായിട്ടാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.
അതേസമയം ഇപി ജയരാജന് എതിരെ ആരോപണം ഉന്നയിച്ചു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പി ജയരാജന്‍ രംഗത്ത് വന്നിട്ടുണ്ട്. അത്തരമൊരു റിസോര്‍ട്ട് ഇപി ജയരാജന്‍ നടത്തുന്നതായി തനിക്ക് അറിയില്ലെന്നാണ് പി ജയരാജന്‍ പ്രതികരിച്ചത്. നാട്ടില്‍ പലയിടത്തുമുളള പദ്ധതികളെ കുറിച്ച് ചോദിച്ചാല്‍ എന്ത് അഭിപ്രായമാണ് താന്‍ പറയുക എന്നും പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications