പി ജയരാജന് കോടിക്കിലുക്കങ്ങളില്ല.. മക്കൾക്ക് ഓഡി കാറോ വൻ ബിസിനസ്സോ ഇല്ല.. ഇതും ഒരു സിപിഎം നേതാവ്!
കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിന്റെ ശക്തരായ നേതാക്കളെല്ലാം കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൂന്ന് ജയരാജന്മാരും കണ്ണൂര്‍ക്കാരാണ്. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ക്ക് പിണറായിയേക്കാളും കോടിയേരിയേക്കാളും പ്രിയപ്പെട്ടവന് ജില്ലാ സെക്രട്ടറി പി ജയരാജനാണ്. കണ്ണൂരില്‍ മറ്റൊരു നേതാവിനും ഇല്ലാത്ത സ്വീകാര്യതയാണ് ജയരാജന്. അതിന് കാരണങ്ങള്‍ പലതുമുണ്ട്.
അവള് ശരിയല്ല, ദുര്‍ന്നടപ്പുകാരി.. ഇതും ഇതിലപ്പുറം കേൾക്കും! എന്നാൽ റിമ വലിയ ശരിയാണ്.. വലിയ വലിയ ശരി
കണ്ണൂരിലെ നേതാക്കളുടെ മക്കളുടെ പണക്കൊഴുപ്പും വന്‍ ബിസിനസ്സ് ബന്ധങ്ങളുമെല്ലാമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ചര്‍ച്ചാ വിഷയം. ഇക്കൂട്ടത്തിലൊന്നും കെട്ടാനാകുന്നതല്ല പി ജയരാജന്റെ കുടുംബം. കണ്ണൂരിലെ കരുത്തനായ ഈ നേതാവിന്റെ മക്കള്‍ എന്ത് ചെയ്യുന്നു എന്നറിഞ്ഞാല്‍ ഒന്ന് അന്തിച്ച് പോവുക തന്നെ ചെയ്യും.
ആരോപണ നിഴലിൽ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ മക്കളുടെ പേരില്‍ പഴി കേട്ടിരുന്നതാണ്. വിദേശത്തുള്ള വന്‍ ബിസ്സിനസ് ബന്ധങ്ങളാണ് കോടിയേരിയെ സംശയ നിഴലിലാക്കുന്നത്. ബിനോയ് കോടിയേരി വിവാദം ഉയര്‍ന്ന് വന്നതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെയാകെ പ്രതിപക്ഷം ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.
വ്യത്യസ്തനാം ജയരാജൻ
പിണറായി വിജയന്റെയും പികെ ശ്രീമതിയുടേയുമടക്കം മക്കളുടെ ഉന്നത ജോലിയും മറ്റും നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. ഇവിടെയാണ് പി ജയരാജന് വ്യത്യസ്തനാവുന്നത്. രണ്ട് ആണ് മക്കളാണ് ജയരാജന്. ജയിന് രാജും ആഷിഷും. രണ്ട് പേരും അച്ഛന്റെ മേല്‍വിലാസത്തില്‍ ബിസിനസ്സോ ഓഡി കാറോ സ്വന്തമാക്കാത്തവര്‍.
മക്കൾ സാധാരണക്കാർ
ജയിന്‍രാജ് ദുബായിലെ ഒരു ഫാന്‍സി ഷോപ്പില്‍ സെയില്‍സ്മാനാണ്. ഇപ്പോള്‍ ജയിന്‍രാജ് നാട്ടിലുണ്ട്. രണ്ടാമത്തെ മകന് ആഷിഷ് തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ഹോട്ടല്‍ പൂട്ടിയപ്പോള്‍ ജോലി കേരളത്തിന് പുറത്തുള്ള സ്വകാര്യ കമ്പനിയിലേക്ക് മാറി.
ലളിത ജീവിതം നയിക്കണമെന്ന്
കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും ചെറിയ രാഷ്ട്രീയ ബന്ധം ഉണ്ടെങ്കില്‍ പോലും അതിന്റെ സ്വാധീനം ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ നോക്കുന്നവരാണ് കൂടുതല്‍. ഇത്തരത്തില്‍ പഴി കേള്‍ക്കാത്ത രാഷ്ട്രീയ നേതാക്കള്‍ കുറവായിരിക്കും. ലളിത ജീവിതമാണ് സിപിഎം നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ചിരിക്കുന്നത്.
ഉന്നതരുടെ ജീവിതം
എന്നാല്‍ ഉന്നത നേതാക്കളടക്കം ഏത് തരം ജീവിതമാണ് നയിക്കുന്നത് എന്നത് കേരളത്തിന് മുന്നിലുള്ളതാണ്. സിപിഎമ്മിന്റെ മാത്രം കാര്യമല്ല ഇത്. ഇവിടെയാണ് പി ജയരാജനെന്ന നേതാവും കുടുംബവും വ്യത്യസ്തരാവുന്നത്. കണ്ണൂരിലെ മറ്റ് നേതാക്കളേക്കാളും പി ജയരാജന് കയ്യടിയും മുദ്രാവാക്യം വിളികളും കൂടുതല്‍ കിട്ടുന്നതിന് കാരണവും ഇതൊക്കെ തന്നെ.
കോടിയേരിയുടെ മക്കൾ
ബിനോയ് കോടിയേരി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനുംകോടിയേരി ബാലകൃഷ്ണനും അടക്കമുളള നേതാക്കളും വ്യക്തി ജീവിതവും ഓഡിറ്റ് ചെയ്യപ്പെടുകയാണ്. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ബിസിനസ് സ്ഥാപനങ്ങളുള്ളതായി ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ രവിപിള്ള ഗ്രൂപ്പുമായ് ബന്ധപ്പെട്ടും ബിനീഷ് ജോലി ചെയ്തിരുന്നു.
പഴി കേട്ട് പിണറായിയും
പിണറായി വിജയന്റെ മകൾ വീണ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നത് പിണറായിക്കെതിരെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയിരുന്നു. കോവളം കൊട്ടരവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. മകൻ വിവേക് കിരണിനെ ഇംഗ്ലണ്ടിൽ പഠിപ്പിച്ചതിന്റെ പേരിലും പിണറായി പഴി കേൾക്കുകയുണ്ടായി.