കെ സുധാകരനും പി ജയരാജനും നേർക്ക് നേർ? കണ്ണൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തീ പാറും
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമെല്ലാം പാര്‍ട്ടികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയിരിക്കുന്നു. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്.
കേരളത്തിലെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. ഇത്തവണ കോണ്‍ഗ്രസിന്റെ കെ സുധാകരനും സിപിഎമ്മിന്റെ പി ജയരാജനും തമ്മിലുളള ഏറ്റുമുട്ടലിനാണോ കണ്ണൂര്‍ സാക്ഷ്യം വഹിക്കുക എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.
കണ്ണൂരിൽ ആരാകും
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം. 2014ലെ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് തോറ്റത് പികെ ശ്രീമതിയോടാണ്. കടുത്ത മത്സരം തന്നെ നടന്നപ്പോള്‍ കെ സുധാകരനെ ശ്രീമതി ടീച്ചര്‍ തോല്‍പ്പിച്ചത് 6566 വോട്ടുകള്‍ക്കാണ്. ഇക്കുറി ശ്രീമതി മത്സരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
പി ജയരാജന്റെ പേര്
ശ്രീമതി ടീച്ചര്‍ക്ക് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിപിഎം മത്സരിപ്പിച്ചേക്കും എന്നാണ് സൂചന. ഇത്തവണ ശക്തമായ പോരാട്ടമാകും കണ്ണൂരിലുണ്ടാവുക എന്നതുറപ്പാണ്. ബിജെപിയും ശക്തമായ വെല്ലുവിളി മണ്ഡലത്തില്‍ ഉയര്‍ത്തും. കോണ്‍ഗ്രസില്‍ നിന്ന് കെ സുധാകരനും സതീശന് പച്ചേനിക്കുമാണ് സാധ്യത.
എതിരെ സുധാകരൻ തന്നെ
കെ സുധാകരനാണ് മത്സരിക്കുന്നതെങ്കില്‍ സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ കടുത്ത വെല്ലുവിളിയാകും. ശബരിമല പ്രശ്നത്തിലെടുത്ത നിലപാടുകള്‍ ബിജെപി വോട്ടുകള്‍ സുധാകരനിലേക്ക് എത്തിക്കാനുളള സാധ്യത തളളിക്കളയാനാകില്ല. അതേസമയം പി ജയരാജനാണ് മത്സരിക്കുന്നതെങ്കില്‍ ജയം കെ സുധാകരന് ഒട്ടും എളുപ്പമാകില്ല.
പാർട്ടിക്ക് ആവേശമാകും
കണ്ണൂരില്‍ പിണറായി വിജയനേക്കാള്‍ കരുത്തനായ നേതാവാണ് പി ജയരാജന് എന്ന് വേണമെങ്കില്‍ പറയാം. ജയരാജന് മത്സര രംഗത്ത് ഇറങ്ങുകയാണ് എങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അത് വലിയ ആവേശമാകും. അതേസമയം കണ്ണൂര്‍ മണ്ഡലത്തിലെ വിമാനത്താവളം അടക്കമുളള വികസന പ്രവര്‍ത്തനങ്ങള്‍ ശ്രീമതിക്ക് ഒരു അവസരം കൂടി നല്‍കണമോ എന്ന ആലോചനയിലേക്ക് സിപിഎമ്മിനെ എത്തിക്കുന്നു.
ഇത്തവണ തീപാറും
കോണ്‍ഗ്രസില്‍ കണ്ണൂര്‍ സീറ്റിന് വേണ്ടി പിടിവലി തന്നെ നടക്കുന്നുണ്ട്. സതീശന് പാച്ചേനിയെ കൂടാതെ സുധാകരന് വെല്ലുവിളിയായി അബ്ദുള്ളക്കുട്ടിയും സീറ്റിന് വേണ്ടി രംഗത്തുണ്ട്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുധാകരന് തോറ്റു എന്നതാണ് കോണ്‍ഗ്രസിനെ രണ്ട് വട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ജയരാജനും സുധാകരനും നേര്‍ക്ക് നേര് വന്നാല്‍ കണ്ണൂരില്‍ തീ പാറും.