പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്നു? പ്രതികരണവുമായി ജയരാജൻ
കണ്ണൂര്‍: വടകരയില്‍ പി ജയരാജനെ പോലൊരു കരുത്തനെ ഇറക്കി അഭിമാന പോരാട്ടമാണ് ഇക്കുറി സിപിഎം നടത്തിയത്. എന്നാല്‍ കെ മുരളീധരനോട് പി ജയരാജന് തോല്‍വി രുചിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചാണ് വടകരയിലേക്ക് പാര്‍ട്ടി ജയരാജനെ അയച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ എംപി സ്ഥാനവും ഇല്ല, ജില്ലാ സെക്രട്ടറി സ്ഥാനവും ഇല്ല എന്ന സ്ഥിതിയിലാണ് ജയരാജന് ഇപ്പോള്‍.
പാര്‍ട്ടിയില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ പിണറായിക്കും മേലെ വളര്‍ന്ന പി ജയരാജനെ ഒതുക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് വടകരയില്‍ മത്സരിപ്പിച്ചത് എന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുമെന്നും അതല്ല കേരള ബാങ്കിന്റെ ചെയര്‍മാനാക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. മറുപടിയുമായി ജയരാജന് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
പി ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: എന്നെ സംബന്ധിച്ചുള്ള ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതായ് മനസിലാക്കുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായി തിരിച്ചു വരുന്നതിന് അഭിപ്രായ രൂപീകരണം നടത്തുവാനുള്ള നിർദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്. രണ്ട് ദിവസം മുൻപേ എന്നെ പുതിയ ഒരു ചുമതല ഏൽപ്പിച്ചു എന്ന നിലയ്ക്കും ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു.
ഏതോ പാർട്ടി വിരുദ്ധ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തതും പാർട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്. ഇക്കാര്യം തിരിച്ചറിഞ്ഞു ജാഗ്രത പുലർത്തണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ഏത് വാർത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന് കൂടി അഭ്യർത്ഥിക്കുന്നു.