ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോൾ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നത്? ആഞ്ഞടിച്ച് പി ജയരാജൻ
കോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാം തീവ്രവാദ സംഘടനകളാണ് എന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം വന്‍ കോളിളക്കമുണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും കൂടാതെ സിപിഐയും സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും വിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
ശരദ് പവാറിന് രാഷ്ട്രപതി പദവി, എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം, ബിജെപിയുടെ വൻ തന്ത്രം
പോപ്പുലര്‍ ഫ്രണ്ടിനേയും എന്‍ഡിഎഫിനേയുമാണ് മുസ്ലീം തീവ്രവാദ സംഘടനകള്‍ എന്നത് കൊണ്ട് താനുദ്ദേശിച്ചത് എന്നാണ് പി മോഹനന്റെ വിശദീകരണം. പി മോഹനനെ പിന്തുണച്ച് പി ജയരാജന്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പറഞ്ഞാല്‍ അത് മുസ്ലീം മതവിശ്വാസികള്‍ക്കെതിരല്ലെന്നും ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ ലീഗുകാര്‍ എന്തിനാണ് ചാടിപ്പുറപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി ജയരാജന്‍ പറയുന്നു. പൂര്‍ണരൂപം വായിക്കാം:
ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നത്?
'മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരു പൊതു യോഗത്തിൽ സ:പി മോഹനൻ മാസ്റ്റർ പ്രസംഗിച്ചത്തിന്റെ പേരിൽ സിപിഎം നെതിരെ വിരുദ്ധൻമാർ ആക്രോശം തുടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് സിപിഐഎം ഇസ്ലാമിക വിശ്വസികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം ആരംഭിച്ചിരിക്കുന്നു. ഭീകരവാദ സംഘടനയായ ഐ എസ് ന്റെ പൂർണ രൂപം ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ്. അതിന്റെ അർത്ഥം ഇസ്ലാമിക വിശ്വാസികൾ ആകെ ഭീകരവാദികൾ ആണ് എന്നല്ല. ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല.
ആർഎസ്എസ് എതിർക്കുന്നത് പോലെ
ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാർ. ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്. ഹിന്ദു തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ആർഎസ്എസ് എതിർക്കുന്നത് പോലെയാണ് മുസ്ലിം തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ചിലർ എതിർക്കുന്നത്.
സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല
മുസ്ലിം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാൻ തയ്യാറാവണം. ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്. അവർ ആത്മപരിശോധന നടത്തുക. യഥാർത്ഥ മതവിശ്വാസികൾ എല്ലായ്പ്പോഴും ഇത്തരം തീവ്രവാദങ്ങൾക്ക് എതിരാണ്. ഇന്ന് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ആർഎസ്എസ് നേതൃത്വത്തിൽ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്.
പൊട്ടക്കിണറ്റിലെ തവളകൾ
രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആർഎസ്എസ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടർ മിണ്ടില്ല. രാജ്യത്താകമാനം സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല. പൊട്ടക്കിണറ്റിലെ തവളകളായി സിപിഐഎമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാൻ റെഡിയായി നിൽക്കുകയാണ്. പലപ്പോളും സിപിഐഎമ്മിനെതിരായി ആർഎസ്എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് പോലും ഇത്തരം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളാണ്.
കാരശേരിയുടെ നിലപാട് മാറ്റം
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ ചില മതതീവ്രവാദികൾ ശ്രമിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഒരു ചാനൽ ചർച്ചയിൽ പണ്ഡിതനായ എം എൻ കാരശ്ശേരി തീവ്രവാദികൾക്ക് വേണ്ടി ഘോര ഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഞാൻ വായിച്ചത് കാരശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിനു എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല.
ഇതൊരു പുതിയ കാര്യമല്ല
മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇസ്ലാമിസ്റ്റുകൾക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകൾ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവർ ഒത്തു ചേരുന്നുണ്ട്. CRPP എന്ന സംഘടനയുടെ (Committee for Release of Political Prisoners) ഡൽഹി യോഗത്തിൽ കോഴിക്കോട്കാരനായ പ്രൊഫ. കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തിൽ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്.
സിപിഎമ്മിന്റെത് ശരിയായ നിലപാട്
പ്രസിദ്ധീകരണം നിർത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരൻ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. മാലേഗാവ് സ്‌ഫോടനക്കേസിലും അജ്മീര്‍ ദർഗ്ഗ സ്ഫോടന കേസിലും ആദ്യം പ്രതി ചേർക്കപ്പെട്ടത് മുസ്ലിം യുവാക്കളെ ആണ്. പിന്നീടാണ് ഇത് ചെയതത് ഹിന്ദുത്വ തീവ്രവാദികൾ ആണെന്ന് ബോധ്യമായത്. ഈ സംഭവത്തിന്റെ തുടക്കം മുതൽ സിപിഐഎം ആണ് ശരിയായ നിലപാടെടുത്തത്.
തുറന്നു കാട്ടേണ്ടതുണ്ട്
ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരായ ഉറച്ച നിലപാടെടുക്കുന്ന സിപിഐഎമ്മിന് ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളെയും തുറന്നു കാട്ടേണ്ടതുണ്ട്. അതിനാൽ ഇസ്ലാമിസ്റ്റുകളെ വിമർശിക്കുമ്പോൾ തീവ്രവാദ വിരുദ്ധ നിലപാടുള്ള ഏത് ഇസ്ലാം മതവിശ്വാസിയും സിപിഐഎമ്മിന് ഒപ്പം ചേരും. ഹിന്ദുത്വ തീവ്രവാദികളെ എതിർക്കുമ്പോൾ സാധാരണ ഹിന്ദു ജന വിഭാഗങ്ങളും പാർട്ടിയോടൊപ്പം അണിനിരക്കും' എന്നാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം