'പി ജയരാജനൊപ്പം പാലത്തായി കേസിലെ പ്രതി', വ്യാജചിത്രത്തിന് പിന്നിൽ മത തീവ്രവാദി ഗ്രൂപ്പെന്ന് ജയരാജൻ!
കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരിക്കുകയാണ്. പോക്സോ പോലുളള വകുപ്പുകൾ പ്രതിക്ക് മേൽ ചുമത്താത്ത പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത് എന്ന വിമർശനം ശക്തമാണ്.
അതിനിടെ പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവും സിപിഎം നേതാവ് പി ജയരാജനും ഒരുമിച്ച് നിൽക്കുന്ന വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പി ജയരാജനൊപ്പം ചിത്രത്തിലുളള എസ്എഫ്ഐ നേതാവിന്റെ തലയുടെ സ്ഥാനത്ത് പ്രതിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് പ്രചാരണം. ഇതിനെതിരെ പി ജയരാജൻ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ
പാലത്തായി പീഡനക്കേസ് പ്രതിയുമായി ചേർത്ത് വെച്ചുളള വ്യാജ പ്രചാരണത്തിന് പിന്നിൽ ഒരു മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് പി ജയരാജൻ ആരോപിച്ചു. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം ഞാൻ നില്ക്കുന്ന രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് സംശയിക്കുന്നവർ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്.
യഥാർത്ഥ ഫോട്ടോ
യാഥാര്‍ത്ഥത്തില്‍ തിരുവോണ നാളിൽ കോൺഗ്രസ്സ്കാര് കൊലപ്പെടുത്തിയ സ:എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാൻ പോയപ്പോള്‍ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തത്. CPI [M] പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. പി എസ്സ് മോഹനൻ, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കുടെ ഫോട്ടോയിൽ ഉള്ളത്.
പൊലീസില്‍ പരാതി നൽകി
ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. പാലത്തായി കേസിൽ ഇരയുടെ വീട് സന്ദര്‍ശിക്കുകയും ബിജെപി നേതാവിന് എതിരായി കര്‍ശന നടപടി എടുക്കണമെന്നും ഞാൻ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് യാതൊരു വീഴ്ചയും കൂടാതെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
അപവാദ പ്രചാരണങ്ങൾ
ഹൈ കോടതി ഈ കേസിന്റെ കേസ് ഡയറി പരിശോധിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചു. എന്നാൽ സെഷൻസ് കോടതി ഏറ്റവും ഒടുവില്‍ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇതിന്റെ പേര് പറഞ്ഞാണ് ചില മത തീവ്രവാദികള്‍ LDF സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ വ്യാജ ഫോട്ടോയും ഇത് ചില കുടുംബ ഗ്രൂപ്പ്കളില്‍ പ്രചരിപ്പിക്കുന്നണ്ട്. അതിന്റെ പിന്നിലും മത തീവ്രവാദി ഗ്രൂപ്പ് ആണ്. അതിനാല്‍ കുടുംബ ഗ്രൂപ്പുകളിൽ ഉള്ളവരും ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണം.
ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും
പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈ കോടതിയില്‍ അപ്പീൽ സമർപ്പിക്കണം. ഈ പോക്സോകേസിന്റെ കേസ് ഡയറി അടക്കം പരിശോധിച്ച് ഹൈ കോടതി ഇത് ന്യായമായും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. LDF സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് കോൺഗ്രസ്സ്/ലീഗും.. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഹീന ശ്രമങ്ങളെ ജാഗ്രതയോടെ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു''.