സുബീഷിനെ ശബ്ദ പരിശോധനയ്ക്ക് വിധേയമാക്കിയാൽ എല്ലാം തെളിയുമെന്ന് പി ജയരാജൻ;സിബിഐ തയ്യാറാകണം...
സുബീഷിന്റെ ശബ്ദവും ഫോൺ സംഭാഷണത്തിലെ ശബ്ദം ഒന്നാണോ എന്ന് ഈ പരിശോധനയിലൂടെ തെളിയിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: ഫസൽ വധക്കേസുമായി ബന്ധപ്പെട്ട കുറ്റസമ്മത മൊഴി നിഷേധിച്ച സാഹചര്യത്തിൽ ആർഎസ്എസ് നേതാവും സുബീഷും തമ്മിലുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.
സുബീഷിന്റെ ഫോൺ സംഭാഷണം സോണോഗ്രാഫിക്ക് ശബ്ദ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പി ജയരാജൻ ആവശ്യപ്പെട്ടത്. സുബീഷിന്റെ ശബ്ദവും ഫോൺ സംഭാഷണത്തിലെ ശബ്ദം ഒന്നാണോ എന്ന് ഈ പരിശോധനയിലൂടെ തെളിയിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഫസൽ വധത്തിലെ പങ്കാളിത്തത്തെ കുറിച്ച് മാത്രമല്ല, കണ്ണൂർ ചിറ്റാരിപ്പറമ്പ് ജി പവിത്രൻ വധക്കേസിലും, കോടിയേരി ജിജീഷ് വധക്കേസിലുമുള്ള പങ്കാളിത്തത്തെക്കുറിച്ചും സുബീഷ് സമ്മതിച്ചിട്ടുണ്ടെന്നും പി ജയരാജൻ ആരോപിച്ചു. സുബീഷ് പോലീസിന് നൽകിയ കുറ്റസമ്മത മൊഴിക്ക് നിയമപ്രാബല്യമില്ലെന്നാണ് സംഘപരിവാർ നേതാക്കളുടെ വാദം. എന്നാൽ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പവിത്രൻ വധക്കേസിൽ പോലീസ് തുടരന്വേഷണത്തിന് കോടതിയെ സമീപിച്ചതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് പ്രവർത്തകർ നടത്തിയ കൊലപാതകത്തിലാണ് സിപിഎം നേതാക്കാളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും അടക്കമുള്ളവർ പ്രതികളായിട്ടുള്ളത്. അഞ്ചു വർഷമായി സ്വന്തം വീട്ടിലും നാട്ടിലും പ്രവേശിക്കാനാകാതെ അവർ പീഡനമനുഭവിക്കുകയാണെന്നും അവർക്ക് നീതി ലഭിക്കണമെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.