ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബിന്റെ കൊലയാളിയെന്ന് ബിജെപി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് കേരളത്തിലെ സിപിഎമ്മിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തുടക്കത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ നേതാക്കളുടെയെല്ലാം വായടപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പോലീസില്‍ കീഴടങ്ങിയിരിക്കുന്ന രണ്ട് പേരും സിപിഎം പ്രവര്‍ത്തകരാണ്. ഇരുവര്‍ക്കും സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരിക്ക് പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നു.

കസ്റ്റഡിയിൽ രണ്ട് പേർ
കണ്ണൂര്‍ സ്വദേശികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇരുവരുടേയും അറസ്റ്റ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് ഷുഹൈബിന്റെ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്നുറപ്പിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

നേതാക്കളുമായി ബന്ധം
ആകാശ് തില്ലങ്കേരിക്ക് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് ഉയര്‍ന്ന് വരുന്നത്. പി ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ആകാശ് തില്ലങ്കേരിയാണ് എന്ന ആരോപണമാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ഉന്നയിച്ചിരിക്കുന്നത്.

കൊലയാളി സംഘം
ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ ജയരാജന്‍ നേരിട്ട് നടത്തുന്ന കൊലയാളി സംഘത്തിലെ അംഗങ്ങളാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും കൃഷ്ണദാസ് ആരോപണം ഉന്നയിച്ചു.

പി ജയരാജന്റെ പങ്ക്
ഷുഹൈബ് വധക്കേസില്‍ പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്ന് പി ജയരാജന്‍ നേരത്തെ ആരോപിച്ചിരുന്നു. ഷുഹൈബ് പൊതുസമാധാനത്തിന് തടസ്സമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

നേരത്തെ തന്നെ ഭീഷണി
ഷുഹൈബിന് നേരത്തെ തന്നെ വധഭീഷണികളുണ്ടായിരുന്നതായി സുഹൃത്തുക്കളും കുടുംബവും വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ശുഹൈബിനെതിരെ സിപിഎം പ്രകടനത്തില്‍ ഉയര്‍ന്ന കൊലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിപിഎമ്മിന് പങ്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍.

സിപിഎം പ്രതിരോധത്തിൽ
ആകാശും റിജിനും സിപിഎം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പിണറായി വിജയനും പി ജയരാജനുമൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിടുകയുണ്ടായി. മാത്രമല്ല ഇരുവരും നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമാണ്. കൊലയ്ക്ക് പിന്നിലെ സിപിഎം ബന്ധം പുറത്ത് വന്നതോടെ പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.


Click it and Unblock the Notifications