ശബരിമലയിൽ ഇടത് സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ? രൂക്ഷ വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറികടക്കാൻ തൽക്കാലം കേന്ദ്ര സർക്കാരിന് നിയമനിർമ്മാണം നടത്താനാവില്ല എന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ തിരുവനന്തപുരം എംപി ശശി തരൂരാണ് ശബരിമലയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. സർക്കാർ നൽകിയ മറുപടിയിൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്ന് പറയുന്നു. ശബരിമലയുടെ പേരിൽ സംസ്ഥാനത്തെ കലാപ ഭൂമിയാക്കിവർക്ക് നേരെ ചോദ്യങ്ങൾ ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് പി രാജീവ്.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ, സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം.
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ? സുപ്രീം കോടതി മൗലികാവകാശമാണെന്നു വിധിച്ച കാര്യത്തിൽ നിയമനിർമ്മാണം അസാധ്യമാണെന്ന് അറിയാൻ ഭരണഘടന യുടെ ആർട്ടിക്കിൾ 13 വായിച്ചാൽ മതി.
ഭരണഘടന ഭേദഗതി എന്തുകൊണ്ട് സാധ്യമല്ലെന്ന് അറിയാൻ കേശവാനന്ദ ഭാരതി കേസിലെ വിധിയും ആർട്ടികൾ 14 അടിസ്ഥാന ശിലയാണെന്ന സുപ്രീം കോടതി വിധികളും വായിച്ചാൽ നന്നായിരിക്കും. സുപ്രീം കോടതി പരിഗണനയിൽ ആണെന്നതു കൊണ്ട് മറുപടി പറയുന്നില്ലെങ്കിൽ അതേ വിഷയത്തിൽ ഇതേ നിയമവകുപ്പ് അവതരണാനുമതി നൽകിയതെങ്ങനെയെന്നു കൂടി ചോദിക്കാമായിരുന്നു. രാം മാധവിന്റെ പ്രസ്താവനയെങ്കിലും കണ്ടിട്ടു കയറെടുത്താൽ മതിയായിരുന്നു'' എന്നാണ് പോസ്റ്റ്