നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ
നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പിടി തോമസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍.
കോഴിക്കോട്: അങ്കമാലിയില്‍ ആക്രമണത്തിനിരയായി മലയാളത്തിലെ യുവനടിക്ക് സംഭവിച്ചത് കേരള മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചതാണ്. സംഭവദിവസം നടിയെ കണ്ട് സംസാരിച്ച പിടി തോമസ് എംഎല്‍എ താന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.
Read also:പള്‍സര്‍ സുനിയും മുകേഷ് എംഎല്‍എയും തമ്മിലെന്ത് ബന്ധമാണ്..? മുകേഷ് തന്നെ പറയുന്നു.
Read also: ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം
മനോരമ ന്യൂസ് ചാനലിലെ ചര്‍ച്ചാ പരിപാടിയായ കൗണ്ടര്‍ പോയന്റിലാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് പിടി തോമസ് എംഎല്‍എ വെളിപ്പെടുത്തിയത്.
സംഭവം നടന്ന ദിവസം സംവിധായകന്‍ ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ പ്രമുഖനാണ് പിടി തോമസ് എംഎല്‍എ. നിര്‍മ്മാതാവ് ആന്റോ ജോസഫും പിടി തോമസിനൊപ്പമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവനടി തന്നോട് വെളിപ്പെടുത്തിയത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് എംഎല്‍എ പറയുന്നു.
സംഭവം നടന്ന ദിവസം രാത്രി ഏകദേശം ഒരു പതിനൊന്നു മണിയോടുകൂടിയാണ് താന്‍ വിവരമറിഞ്ഞത്. സിനിമാ നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫ് തന്നെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടെന്നും അങ്ങോട്ടേക്ക് പോവുകയാണ് എന്നും പറഞ്ഞു.
ആന്റോ ജോസഫ് വിവരമറിയിക്കാനായി വിളിക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു. തന്നോട് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
കാക്കനാട്ടുള്ള സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട നടിയും അവരുടെ ഡ്രൈവറും വീടിനു പുറത്തുള്ള കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. തനിക്ക് വലിയ പരുക്കേറ്റിട്ടുണ്ടെന്നും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു.
തങ്ങള്‍ ചെല്ലുന്നതിന് തൊട്ടുമുന്‍പേ എസിയും രണ്ട് പോലീസുകാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ വളരെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്നും പിടി തോമസ് പറഞ്ഞു.
ദില്ലിയില്‍ നിര്‍ഭയ സംഭവം ഉണ്ടായതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിട്ടാണ് അത് കേട്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും പിടി തോമസ് എംഎല്‍എ കൗണ്ടര്‍ പോയന്റില്‍ വ്യക്തമാക്കി. തന്റെ ഒരു സഹോദരിക്കോ മകള്‍ക്കോ ആണ് ഇത്തരമൊരു അനുഭവമുണ്ടായത് എന്ന മട്ടില്‍ പകച്ചു നിന്നു പോയെന്നും എംഎല്‍എ പറഞ്ഞു.
താന്‍ ഉടനെ തന്നെ ഐജിയെ വിളിച്ച് വിവരം പറഞ്ഞു. നടിയും ഐജിയും തമ്മില്‍ ഫോണില്‍ വളരെ നേരം സംസാരിച്ചു. തുടര്‍ന്ന് സിറ്റി കമ്മീഷണറേയും വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹവം നടിയോട് കാര്യങ്ങള്‍ തിരക്കി.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍, ഡിസിപി, ആലുവ റൂറല്‍ എസ് പി അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി. ആ സമയത്ത് ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്ന കാര്യം താന്‍ ലാല്‍ അടക്കമുള്ളവരുമായി സംസാരിച്ചുവെന്നും പിടി തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രശസ്ത സിനിമാ താരത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ 7 പ്രതികളാണുള്ളത്. 3 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൌണ്ടർ പോയന്റിലെ പ്രസക്ത ഭാഗങ്ങൾ