'ഒരു സമ്മാനം കൂടി കൊടുത്തു, അത്രയേ ഉളളൂ, ഇനിയുമുണ്ട്', ചുങ്കത്തറ ജയത്തിൽ പ്രതികരിച്ച് പിവി അൻവർ
മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍ രംഗത്ത്. പിണറായിക്ക് എതിരെയുളള ജനവിധിയാണ് ഇതെന്ന് പിവി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസൈബ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തോടെയാണ് ഭരണം അട്ടിമറിക്കപ്പെട്ടത്. പിവി അന്‍വര്‍ പക്ഷത്താണ് നുസൈബ. 11-9നാണ് യുഡിഎഫ് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിജയിച്ചത്.
ഒരു സമ്മാനം കൂടി കൊടുത്തു, അത്രയേ ഉളളൂ എന്ന് വിജയത്തെ കുറിച്ച് പിവി അൻവർ പ്രതികരിച്ചു. '' ഇനിയും സമ്മാനങ്ങള്‍ വരും. ഇനിയും പല പഞ്ചായത്തുകളിലും മാറ്റം വരും. പല സ്ഥലങ്ങളിലും മാറ്റം വരും. ഇത് ആന്റി-പിണറായിസമാണ്''. നിലവിലെ ഭരണത്തിന് എതിരെയുളള ജനങ്ങളുടെ വികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കാണുന്നു എന്നതാണ് സ്ഥിതിയെന്ന് പിവി അൻവർ പറഞ്ഞു.

പിണറായിസത്തിന് എതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ നസീബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് എന്നും പിവി അന്‍വര്‍ പറഞ്ഞു. ''മെമ്പര്‍മാരുടെയും മറ്റ് സഹോദരിമാരുടേയും മേല്‍ സിപിഎം ചാണകം തെളിച്ചു. ചാണകം കൊണ്ട് ഇതുവരെ കളിച്ചിരുന്നത് ആരാണ്. ബിജെപി പശുവിന്‍ ചാണകവും മൂത്രവും ഉപയോഗിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം കീഴടക്കിയത്''. അതേ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നടക്കുകയാണ് പിണറായിയും സിപിഎമ്മും എന്നും പിവി അന്‍വര്‍ പറഞ്ഞു.
'ഇത് ഇരട്ടി മധുരം' എന്ന് പിവി അൻവർ ഫേസ്ബുക്കിലും കുറിച്ചു. '' ചുങ്കത്തറ പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസമിതിക്കെതിരെയുള്ള യു.ഡി.എഫ് അവിശ്വാസം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കായിരുന്നു യു.ഡി.എഫ് വിജയം. എൽ.ഡി.എഫ് അംഗമായ നുസൈബ സുധീർ യു.ഡി.എഫിന് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കൺവീനറായ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീർ. കൂടെ നിന്നവർക്ക് നന്ദി'' എന്നാണ് അൻവറിന്റെ കുറിപ്പ്.
കരുളായി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 397 വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. "പി.വി അൻവറിന് ഇടതുപക്ഷത്തിന്റെ ഒരു രോമം പോലും ഇളക്കാനാവില്ലെന്ന്" പ്രസംഗിച്ചു നടക്കുന്ന ഇടതുപക്ഷ നേതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നുവെന്ന് പിവി അൻവർ പ്രതികരിച്ചു. കഴിഞ്ഞ തവണത്തെക്കാൾ അഞ്ചിരട്ടിയാണ് ഭൂരിപക്ഷം എന്നും പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിപിൻ കരുവാടന് അഭിവാദ്യങ്ങൾ എന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications