'കോരന്റെ മകനെ അംഗീകരിക്കാത്ത ഫ്യൂഡൽ വരേണ്യത'; പിണറായിയെ വേട്ടയാടുന്നുവെന്ന് മുഹമ്മദ് റിയാസ്
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രസ്ഥാനത്തിന് അപ്പുറം ഈ മനുഷ്യന് മറ്റൊരു നിലപാടില്ലാത്തതുകൊണ്ടാണ് വലതുപക്ഷ ശക്തികളും ചില മാധ്യമങ്ങളും അദ്ദേഹത്തെ ഇത്രത്തോളം വേട്ടയാടുന്നതെന്ന് റിയാസ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. സകല മര്യാദകളും ലംഘിച്ചുകൊണ്ട് നടക്കുന്ന അപവാദ പ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദേഹം പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ
തളരാത്ത മനസ്സിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. "കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു" എന്ന് റിയാസ് കുറിച്ചു. എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ രീതിയിലുള്ള വ്യക്തിപരമായ കടന്നാക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ അടുത്തിടെയുണ്ടായ ഭരണമാറ്റത്തിന് ശേഷം, മുഖ്യമന്ത്രി പദവിയിൽ നിന്നിരുന്നയാൾ പ്രതിപക്ഷ നേതാവിന്റെ ചുമതലയിലേക്ക് മാറിയതിനെ ചുറ്റിപ്പറ്റി ചില മാധ്യമങ്ങൾ നടത്തുന്ന തരംതാണ ചർച്ചകളെയും റിയാസ് തന്റെ കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു. മുൻകാല ചരിത്രങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരെല്ലാം മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവിന്റെ ചുമതലകൾ ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിച്ചവരാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും ഒരുപോലെയാണെന്ന് റിയാസ് വ്യക്തമാക്കി.

കോൺഗ്രസ് രാഷ്ട്രീയത്തിലും കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിന്നീട് പ്രതിപക്ഷ നേതാവായി മാറിയിട്ടുള്ളവരാണെന്ന് റിയാസ് ചൂണ്ടിക്കാണിച്ചു. ഈ ചരിത്രമൊന്നും അറിയാത്ത ഭാവത്തിലാണ് ഇപ്പോഴത്തെ ചില മാധ്യമ സിൻഡിക്കേറ്റുകൾ കള്ളക്കഥകൾ ചമയ്ക്കുന്നത്. എങ്ങനെയൊക്കെ ആക്രമിച്ചാലും ജനമനസ്സുകളിൽ സഖാവ് പിണറായി വിജയൻ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകം തന്നെയായിരിക്കുമെന്ന് റിയാസ് തന്റെ കുറിപ്പിലൂടെ പറയുന്നു.
'പ്രായമായെന്ന് പറഞ്ഞ് ഇപ്പോൾ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം, ഈ നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും'. അദ്ദേഹത്തോടൊപ്പം കൂടെനിന്ന് പോരാടാൻ തങ്ങൾ എപ്പോഴും ഒപ്പമുണ്ടാകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications