"ജലീൽ ജയിലിനു പുറത്തെ മദനി", 'സ്വർണ്ണക്കടത്തിലെ മതവർഗീയ പ്രചരണം', തുറന്നടിച്ച് മുഹമ്മദ് റിയാസ്!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് ബിജെപി സംസ്ഥാനത്ത് മതവർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന രൂക്ഷ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. 'ഇസ്ലാമോഫോബിയ' പടർത്താൻ ഖുർആൻ വിരുദ്ധ പ്രചാരണം കേരളത്തിൽ പരസ്യമായി ആരംഭിക്കുവാൻ സംഘപരിവാറിന് ജലീൽ വിവാദത്തിലൂടെ സാധിച്ചുവെന്ന് റിയാസ് ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസ് ആശയ പ്രചാരണത്തിനു വഴിയൊരുക്കിയതിലൂടെ സംഘപരിവാർ അഥവാ സംഘ കുടുംബത്തിലെ അംഗമായി കേരളത്തിലെ ലീഗും കോൺഗ്രസ്സും മാറിയെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദില്ലി വംശീയഹത്യക്ക് നേതൃത്വം കൊടുത്ത കപിൽമിശ്രയുടെ പ്രസ്ഥാനമല്ല, അതു തടയാൻ പൊരുതി കേസിൽ പ്രതിയായ സീതാറം യെച്ചൂരിയുടെ പ്രസ്ഥാനമാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രുവെന്നും റിയാസ് തുറന്നടിച്ചു.
മതവർഗീയ പ്രചാരണം
'സംഘ' പ്രചാരകരാകുന്ന ലീഗ്, കോൺഗ്രസ് നേതാക്കളെ തിരിച്ചറിയുക എന്ന തലക്കെട്ടിലാണ് പിഎ മുഹമ്മദ് റിയാസിന്റെ കുറിപ്പ്: '' ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ രാജി ഉന്നയിച്ചു കൊണ്ട് ബിജെപി കേരളത്തിന്റെ പലയിടങ്ങളിലും മതവർഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ മുഖപത്രമായ ജന്മഭുമിയിലെ "ജലീൽ ജയിലിനു പുറത്തെ മദനി" എന്ന തലക്കെട്ടിലെ ലേഖനം മാത്രം മതി ബിജെപിയുടെ മതവർഗീയ പ്രചരണം സ്വർണ്ണകടത്ത് വിഷയത്തിൽ എത്ര തീവ്രമാണ് എന്നു തിരിച്ചറിയാൻ.
'ഇസ്ലാമോഫോബിയ' പടർത്താൻ
ഖുർആൻ ഭീകരരുടെ പാഠപുസ്തകമാണെന്ന് സംഘപരിവാർ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ അസത്യ പ്രചാരണം നടത്തുന്നത് പുതിയ വാർത്തയല്ല. പക്ഷെ കേരളത്തിൽ ചരിത്രത്തിലാദ്യമായിട്ടാണ് ഖുറാനെതിരെ മതവർഗീയ പ്രചാരണം വ്യാപകമായി നടത്തുവാൻ സംഘപരിവാറിന് സാധിച്ചത്. 'ഇസ്ലാമോഫോബിയ' പടർത്താൻ ഖുർആൻ വിരുദ്ധ പ്രചാരണം കേരളത്തിൽ പരസ്യമായി ആരംഭിക്കുവാൻ സംഘപരിവാറിന് ജലീൽ വിവാദത്തിലൂടെ സാധിച്ചു. സുപ്രധാന ചുവടുവെപ്പ് സാധ്യമായതിൽ സംഘപരിവാർ കേന്ദ്രം ആഹ്ലാദഭരിതരാണ്.
ഖുർആൻ സ്വർണ്ണക്കടത്തിലേക്ക്
സംഘ കുടുംബത്തിലെ അംഗത്തെ പോലെ പ്രവർത്തിച്ച ലീഗും കോൺഗ്രെസ്സുമാണ് അതിനവരെ ഇക്കാര്യത്തിൽ സഹായിച്ചത്. നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഒരു ലീഗ് അംഗത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. " കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സർക്കാർ ആണ് ഇടതുപക്ഷ സർക്കാർ " ഖുർആൻ സ്വർണ്ണക്കടത്തിലേക്ക് വലിച്ചു കൊണ്ട് വന്ന ലീഗ് MLA യുടെ ഈ പ്രസംഗം ഇന്ത്യയിലെ ബിജെപി യുടെ പാർലിമെന്റ് അംഗങ്ങൾക്ക് പോലും മാതൃകയാക്കാവുന്നതാണ്.
സംഘ കുടുംബത്തിലെ അംഗം
യുഡിഫ് സംസ്ഥാന കൺവീനറായ കോൺഗ്രസ് നേതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകിയതും ഖുർആൻ സ്വർണ്ണകള്ളക്കടത്തിലേക്ക് വലിച്ചിഴച്ചതിന്റെ മറ്റൊരു ഉദാഹരണമാണ്. RSS ആശയ പ്രചാരണത്തിനു വഴിയൊരുക്കിയതിലൂടെ സംഘപരിവാർ അഥവാ സംഘ കുടുംബത്തിലെ അംഗമായി കേരളത്തിലെ ലീഗും കോൺഗ്രസ്സും. ഇതിനെതിരെ വലിയ വികാരം ലീഗ് കോൺഗ്രസ് അണികളിൽ അവരുടെ നേതൃത്വത്തിനെതിരെ ഉയർന്നു കഴിഞ്ഞു.
നേതാക്കളുടെ ഉദ്ദേശം എന്താണ്?
സംഘപരിവാറിന് വർഗീയ പ്രചാരണത്തിന് അവസരം ഒരുക്കിക്കൊടുത്ത കോൺഗ്രസിലേയും മുസ്ലിം ലീഗിലേയും കേരളത്തിലെ ചില നേതാക്കളുടെ ഉദ്ദേശം എന്താണ്? കേവലം അധികാരക്കസേര എന്ന സ്വപ്നം മാത്രമാണോ? സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധ പ്രചാരണത്തിന്റെ പൊതുബോധത്തിന്റെ ഒഴുക്കിൽ ഈ യുഡിഫ് നേതാക്കൾ പെട്ടുപോയോ?? ഖുർആനും ഭഗവത്ഗീതയും ബൈബിളും ഒരു പൗരന് മറ്റൊരാൾക്ക് കൈമാറാൻ നിയമപരമായി സാധ്യമാകുന്ന ഗ്രന്ഥമല്ലേ? ഖുർആനും ബൈബിളും ഭഗവത്ഗീതയും ഒരു മന്ത്രിക്ക് മറ്റുള്ളവർക്ക് കൈമാറാൻ നിയമപരമായി സാധ്യമാകുന്ന ഗ്രന്ഥമല്ലേ??
നിരോധിക്കപ്പെട്ട ആശയങ്ങളല്ല
ഏതു മതത്തിൽ വിശ്വസിക്കുന്നവരുടേയും മതരഹിതരുടെയും ഇന്ത്യ എന്നാണല്ലോ ഭരണഘടന അടിവരയിട്ടു പറയുന്നത്. ഇവയൊന്നും നമ്മുടെ രാജ്യത്ത് നിരോധിക്കപ്പെട്ട ആശയങ്ങളല്ല. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും നിരോധിക്കപ്പെട്ടിട്ടില്ല; ഇന്നുവരെ. പക്ഷെ, നാളെ ??? അതിനുത്തരം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ എളുപ്പം നൽകാനാകുന്നതല്ല. എന്തായാലും ഇന്ന് ഖുർആൻ ഇന്ത്യയിൽ നിരോധിത ഗ്രന്ഥമല്ല. രണ്ട് പതിറ്റാണ്ട് മുൻപ് പോപ്പിനെ കാണാൻ പോയ കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും വൈദ്യുതി മന്ത്രി പിണറായി വിജയനും പോപ്പിന് സമ്മാനിച്ചത് ഭഗവത്ഗീതയാണ്.
ഒന്നുറക്കെ എതിർക്കുവാൻ മടി
അതിൽ തെറ്റു കാണുന്നവരല്ല നമ്മളാരും. അന്നത്തെ പ്രതിപക്ഷമായ മുസ്‌ലിംലീഗുൾപ്പടെ അത് LDF സർക്കാരിന്റെ മതവർഗീയ നീക്കമാണെന്ന് അന്ന് വിമർശിച്ചിട്ടില്ല. മതനിരപേക്ഷതയെ വെട്ടിപ്പരിക്കേൽപ്പിച്ച ഒരു കോടതിവിധിയുടെ ഭാഗമായി ജനങ്ങളിൽ വിള്ളലുണ്ടാക്കി അസ്വസ്ഥത സൃഷ്ടിച്ച രാമക്ഷേത്ര നിർമ്മാണത്തിന്റെ തറക്കല്ലിടലിൽ മുഖ്യകാർമിയായി ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഒന്നുറക്കെ എതിർക്കുവാൻ മടി കാണിക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ് നേതാക്കൾ.
കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന
"ജലീൽ" എന്ന് പേരുള്ള മന്ത്രി എന്തോ തെറ്റ് ചെയ്തു എന്ന് ഖുർആനുമായി ബന്ധപ്പെട്ട പ്രചരിപ്പിക്കുന്നതിൽ ഇതേ യു.ഡി.എഫ് നേതാക്കന്മാർ വല്ലാത്ത ആവേശം കാണിക്കുന്നു. ദേശീയ ഏജൻസികളെ പേടിച്ചത് കൊണ്ട് മാത്രമല്ല, ആർ.എസ്സ്.എസ്സ് ആശയത്തിന്റെ പിടിയിൽ അകപ്പെട്ടു പോയി എന്നത് കൂടിയാണ് യുഡിഫ് നേതാക്കളുടെ ബിജെപി സ്നേഹത്തിനു കാരണം. ബിജെപിയെക്കാൾ വലിയ ശത്രു സിപിഐഎം ആണ് എന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രു
ദില്ലി വംശീയഹത്യക്ക് നേതൃത്വം കൊടുത്ത കപിൽമിശ്രയുടെ പ്രസ്ഥാനമല്ല, അതു തടയാൻ പൊരുതി കേസിൽ പ്രതിയായ സീതാറം യെച്ചൂരിയുടെ പ്രസ്ഥാനമാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രു. ഈ പ്രസ്താവന അധികാര കൊതിയന്മാരായ കുഞ്ഞാലിക്കുട്ടിമാർക്ക് മാത്രമേ സ്വീകാര്യമാകൂ . ലീഗിലെ ഭൂരിപക്ഷം അണികളും അനുഭാവികളും ഈ പ്രസ്താവനയെ പുച്ഛിച്ചു തള്ളും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന കോൺഗ്രസിലേയും മുസ്ലിംലീഗിലേയും ഭൂരിപക്ഷം വരുന്ന അണികൾ തന്നെ ഈ UDF നേതാക്കളെ തിരുത്തുന്ന കാലം വിദൂരമല്ല''.