Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വിജയിച്ച തന്ത്രം... ബിജെപിക്കൊപ്പം വെള്ളാപ്പള്ളി വരണം, ശേഷം ചരിത്രം...

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ അവാര്‍ഡുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ അലയടിക്കുന്നതിനിടെയായിരുന്നു ഈ പരമോന്നത പുരസ്‌കാരത്തിന് വെള്ളാപ്പള്ളി അര്‍ഹനായത്. കേരളത്തിലെ ഏറ്റവും വലിയ സമുദായങ്ങളില്‍ ഒന്നായ ഈഴവരെ പതിറ്റാണ്ടുകളായി നയിക്കുന്നത് വെള്ളാപ്പള്ളിയാണ്.

22% ഈഴവരാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ കേരളത്തിലെ വോട്ട്് ബാങ്കിലെ പ്രബലവിഭാഗം കൂടിയാണ് ഈഴവ സമുദായം. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കുന്നതിലൂടെ കൃത്യമായ സന്ദേശം കൂടിയാണ് രാഷ്രീയ കേരളത്തിന് ബിജെപി നല്‍കിയിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ വോട്ട് ബാങ്കിന്റെ അടിത്തറയാണ് ഈഴവ സമുദായം. ഇതിലേക്കാണ് തന്ത്രപരമായി ബിജെപി കയറി വരുന്നത്.

Vellappally Natesan

ഈഴവ വോട്ടുകള്‍ ഏകീകരിക്കുകയും അതുവഴി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയും ചെയ്യാം എന്നാണ്് ബിജെപിയുടെ കണക്കുകൂട്ടല്‍. 2024 ല്‍ ഉത്തര്‍പ്രദേശില്‍ പയറ്റി വിജയിച്ച തന്ത്രമാണ് കേരളത്തിലും ബിജെപി പ്രാവര്‍ത്തികമാക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്‌ന ലഭിച്ചത് ജാട്ട് വോട്ടുകള്‍ ഏകീകരിക്കുകയും ആര്‍എല്‍ഡിയെ എന്‍ഡിഎയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഈ നീക്കം എന്‍ഡിഎയെ കുറച്ചൊന്നുമല്ല സഹായിച്ചത് എന്ന് തിരഞ്ഞെടുപ്പ് കണക്കുകളില്‍ നിന്ന് വ്യക്തമാകും. അതുപോലെ, 2026-ല്‍ വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ വ്യക്തമായ ഒരു രാഷ്ട്രീയ സൂചനയാണ്. ഇത് നിര്‍ണായകമായ ഒരു ഈഴവ ഏകീകരണത്തിന്റെ തുടക്കം കുറിക്കുന്നു. നേരത്തെ കേരളത്തില്‍ ഹൈന്ദവ ഐക്യത്തിനായി വെള്ളാപ്പള്ളി മുന്നിട്ടിറങ്ങിയിരുന്നു.

നമ്പൂതിരി മുതല്‍ നായടി വരെ ഒരു കുടക്കീഴില്‍ ഒന്നിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കേരള യാത്രയ്‌ക്കൊടുവിലാണ് ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപം കൊള്ളുന്നത്. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ബിഡിജെഎസിന്റെ അധ്യക്ഷന്‍. രൂപീകരണ കാലം തൊട്ട് ബിഡിജെഎസ് എന്‍ഡിഎ ക്യാംപിലാണെങ്കിലും വെള്ളാപ്പള്ളി ഈ നിലപാടിനൊപ്പമായിരുന്നില്ല.

മാത്രമല്ല സിപിഎമ്മുമായി പലകുറി സഹകരിക്കുകയും ശബരിമല സ്ത്രീപ്രവേശന വിഷയങ്ങളില്‍ അടക്കം എല്‍ഡിഎഫിന് പരോക്ഷ പിന്തുണ നല്‍കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിഡിജെഎസിന് ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ കേരളത്തില്‍ ശോഭിക്കാനായില്ല. എങ്കിലും പലപ്പോഴും എന്‍ഡിഎയുടെ മുന്നേറ്റങ്ങളില്‍ ബിഡിജെഎസിന് നിര്‍ണായക ശക്തിയാകാനും കഴിഞ്ഞു.

അപ്പോഴും വെള്ളാപ്പള്ളിയുടെ 'അഭാവം' എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ പ്രതിഫലിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് പലപ്പോഴും തുറന്നടിച്ചിട്ടുള്ള നേതാവാണ് വെള്ളാപ്പള്ളി. എന്‍ഡിഎയുടെ നിലപാടും ഇത് തന്നെയാണ്്. അതുകൊണ്ട് എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുക എന്നത് വെള്ളാപ്പള്ളിക്ക് സ്വന്തം ആശയത്തില്‍ നില്‍ക്കുക എന്ന നയം കൂടിയായിരിക്കും എന്നതില്‍ സംശയമില്ല.

കേരളത്തിലെ ജനസംഖ്യയുടെ 22 ശതമാനത്തിലധികം വരുന്ന ഈഴവ സമൂഹം ഇനി കാലഹരണപ്പെട്ട രാഷ്ട്രീയ വിന്യാസങ്ങളാല്‍ ബന്ധിതമല്ല. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ ആദരിക്കുന്നത് കേരളത്തിന്റെ ഭാവി രാഷ്ട്രീയ ദിശ രൂപപ്പെടുത്തുന്നതില്‍ ഈഴവ സമൂഹത്തിന്റെ പങ്കിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമാണ്. വെള്ളാപ്പള്ളിയും ഈഴവ സമൂഹവും ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്‍ഡിഎയുടെ ശക്തി വര്‍ധിപ്പിക്കും.

തദ്ദേശ തിരഞ്ഞെടുപ്പോടെ സിപിഎമ്മിനേറ്റ തിരിച്ചടി വ്യക്തമാണ്. സിപിഎം ദുര്‍ബലമാകുമ്പോള്‍, അതിന്റെ പിന്തുണാ അടിത്തറ ഏറ്റവും ശക്തമായ ബദലിലേക്ക് മാറുന്നു. പശ്ചിമ ബംഗാളില്‍ കാണുന്നതുപോലെ, കോണ്‍ഗ്രസിനെ നിര്‍ണായകമായി പരാജയപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ ശക്തിയുള്ളൂ എന്ന് കേഡര്‍മാരും വോട്ടര്‍മാരും മനസിലാക്കുന്നു. സിപിഎം ദുര്‍ബലമാകുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടരുത്.

ബിജെപി കോണ്‍ഗ്രസിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍, സിപിഎമ്മിനുള്ള വോട്ട് കോണ്‍ഗ്രസിനെ പരോക്ഷമായി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്ത്രപരമായ വോട്ടിംഗ് അത്യാവശ്യമാണ്. കോണ്‍ഗ്രസ് രഹിത ഫലത്തിന്, എല്ലാ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളും ബിജെപിക്ക് പിന്നില്‍ ഏകീകരിക്കുകയാണ്് വേണ്ടത്. വെള്ളാപ്പള്ളി നടേശനിലൂടെ, ഈഴവ വോട്ടുകളിലൂടെ അത് സാധ്യമാകും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+