കിലോക്കണക്കിന് സ്വർണവും രത്നങ്ങളും, മൂല്യം കോടികൾ! പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി പ്രദർശനത്തിന്?
Recommended Video
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം അത്ഭുതങ്ങളുടെ ഒരു കലവറയാണ്. ക്ഷേത്രത്തിനുള്ളിലെ ആറ് നിലവറകളിലായി ആയിരക്കണക്കിന് കോടി വിലവരുന്ന അമൂല്യനിധിശേഖരമുണ്ടെന്ന കണ്ടെത്തലാണ് ക്ഷേത്രത്തെ രാജ്യശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്.
നൂറ്റാണ്ടുകളായി അടഞ്ഞ് കിടന്ന ക്ഷേത്ര നിലവറകളില്‍ ഒന്നൊഴികെയുള്ളവ ഇതിനകം തുറന്നിട്ടുണ്ട്. നിധിശേഖരം എണ്ണിത്തിട്ടപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. അതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ നിധി ശേഖരം പുറത്തേക്ക് എത്തിക്കാനുള്ള നീക്കവും നടക്കുന്നു.
അമൂല്യമായ നിധി ശേഖരം
ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകളിലും മാന്ത്രിക കഥകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന സ്വര്‍ണ നാണയങ്ങളുടേയും രത്‌നശേഖരത്തിന്റെയും കഥകള്‍ നമ്മളൊരുപാട് കേട്ടിരിക്കും. എന്നാലിതൊന്നും വെറും കഥയല്ലെന്നതിന് തെളിവാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പഴയ രാജാക്കന്മാരുടെ കാലത്ത് കാണിക്കയായും മറ്റും സമര്‍പ്പിക്കപ്പെട്ട സ്വര്‍ണവും രത്‌നവുമൊക്കെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2011ല്‍ ഇവ തുറക്കുകയുണ്ടായി.
വില ലക്ഷം കോടികള്‍
നിധിശേഖരം പരിശോധിച്ച് കണക്കെടുക്കുന്നതിന് വേണ്ടിയാണ് ഒന്നൊഴികെയുള്ള അറകള്‍ തുറന്നത്. സ്വപ്‌നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത അത്രയും സ്വര്‍ണവും രത്‌നങ്ങളുമാണ് ഈ അറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്നത്തെ വില ലക്ഷം കോടികള്‍ വരും. പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ളതാണ് ഈ നിധിശേഖരമെന്നാണ് വിവരം. ബി നിലവറ ഒഴികെ ഉള്ളവയില്‍ നിന്നാണ് ഞെട്ടിക്കുന്ന നിധിശേഖരം കണ്ടെത്തിയത്.
പ്രചരിക്കുന്നത് പല കഥകൾ
ഏറ്റവും പ്രധാനപ്പെട്ട അറയായ ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. മറ്റ് അറകളില്‍ ഉള്ളതിനേക്കാള്‍ അമൂല്യമായ നിധിയാണ് ഈ അറയിലെന്നാണ് സൂചന. ഇത് തുറന്നാല്‍ തിരുവനന്തപുരം നഗരം വെള്ളപ്പൊക്കത്തിലമരുമെന്നും ഈ നിധിക്ക് നാഗങ്ങളുടെ കാവലുണ്ടെന്നും അടക്കമുള്ള പല കഥകള്‍ പ്രചരിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബവും ഈ നിലവറ തുറക്കുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ കേസ് നടക്കുന്നു.
ക്ഷേത്രത്തിന് കനത്ത സുരക്ഷ
750 കിലോ സ്വര്‍ണനാണയങ്ങള്‍, ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, ആയിരക്കണക്കിന് അമൂല്യ രത്‌നങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം, രത്‌നം പൊതിഞ്ഞ ചതുര്‍ബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, സ്വര്‍ണ മണികള്‍, സ്വര്‍ണ ദണ്ഡുകള്‍ ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കള്‍ എന്നിവയാണ് നിലവറകളില്‍ നിന്നും കണ്ടെത്തിയത്. ലക്ഷം കോടി രൂപ വിലവരുന്ന നിധി കണ്ടെത്തിയതോടെ ക്ഷേത്രത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിധി പുറത്തേക്ക്
ഈ അമൂല്യ നിധി ഒന്ന് കാണാനെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. സാധാരണക്കാരനായ ഒരാള്‍ ഈ നിധിക്കൂമ്പാരം കണ്ടാല്‍ ബോധം കെട്ട് വീഴുമെന്നുറപ്പാണ്. അതിനുള്ള അവസരം ഒരുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഈ നിധി പ്രദര്‍ശനത്തിന് വെയ്ക്കുകയാണ് എങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ കേരളത്തിലേക്ക് ഒഴുകുമെന്നുറപ്പാണ്. അത് തന്നെയാണ് സര്‍ക്കാരും ടൂറിസം വകുപ്പും ലക്ഷ്യം വെയ്ക്കുന്നത്.
300 കോടി രൂപ മുതല്‍മുടക്ക്
300 കോടി രൂപ മുതല്‍മുടക്കില്‍ ക്ഷേത്രത്തിലെ നിധിയുടെ പ്രദര്‍ശന ശാലയൊരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് മ്യൂസിയം എന്ന ആശയം മുന്നോട്ട് വെച്ചത്. ലണ്ടന്‍ മ്യൂസിയത്തിന്റെ മാതൃകയില്‍ നിധി പ്രദര്‍ശിപ്പിക്കാനാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ സര്‍ക്കാരിന് വെല്ലുവിളിയാവുക സുരക്ഷയാണ്.
ശാസ്ത്രീയമായ സുരക്ഷ
ക്ഷേത്രത്തിനകത്ത് എവിടെയാണ് നിധിയുള്ള നിലവറകളെന്ന് പുറത്തുള്ള ആര്‍ക്കും അറിയില്ല. എന്നാല്‍ നിധി പുറത്ത് എത്തുമ്പോള്‍ അതിന് സുരക്ഷ ഒരുക്കുക എളുപ്പമല്ല. ലോകത്ത് ഇതുവരെ ലഭ്യമായിട്ടുള്ള ഏറ്റവും ശാസ്ത്രീയമായ സുരക്ഷ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന് സമീപം തന്നെയാവും മ്യൂസിയം പണിയുക. ഇത് സംബന്ധിച്ച് തലസ്ഥാനത്തെ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.
ടൂറിസം മേഖല കുതിച്ചുയരും
ഇത്തരമൊരു മ്യൂസിയം വന്നാല്‍ അത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ കുതിപ്പാണ് നല്‍കുക. സന്ദര്‍ശകരില്‍ നിന്ന് മാത്രം വര്‍ഷത്തില്‍ കുറഞ്ഞത് 50 കോടിയെങ്കിലും സര്‍ക്കാരിന് വരുമാനം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ചേംബര്‍ ഓഫ് കൊമേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നീ സംഘടനകള്‍ അടക്കമുള്ളവര്‍ പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടേയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുമതി ലഭിച്ചാല്‍ ആ അമൂല്യനിധി ലോകത്തിന് മുന്നിലെത്തി.
വിദേശവനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി? പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ
പുരോഗമന കുപ്പായം അണിഞ്ഞു നടക്കുന്ന കള്ള നാണയം! ജോയ് മാത്യുവിനെ ഭിത്തിയിലൊട്ടിച്ച് ഡോ. ബിജു!